സിനിമ ഉണ്ടായിരുന്നു, എന്നാൽ കയ്യിലെന്തെങ്കിലും ബാക്കിയുണ്ടോന്ന് ആരും അന്വേഷിച്ചില്ല ; വികാരാധീരനായി സുരേഷ്‌ഗോപി
അഭിനയത്തിന്റെ വ്യത്യസ്ഥ തലങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നു കാണിച്ച കെപിഎസി ലളിതയുടെ വിയോഗത്തില്‍ മലയാള സിനിമാ മേഖല ഒന്നാകെ വിതുമ്പുകയാണ്. അമ്മായും സഹോദരിയായും സ്‌നേഹം ചാലിച്ച ബന്ധുവായും ബിഗ്‌സ്‌ക്രീനില്‍ പ്രേക്ഷക പ്രശംസ നേടിയ താരത്തിന് ഒരുപാട് പേരാണ് അനുശോചനം രേഖപ്പെടുത്തി എത്തിയത്.നടന്‍ സുരേഷ് ഗോപി കെ പി എ സി ലളിതയ്‌ക്കൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്.
അയലത്തെ വീട്ടില്‍ സമാധാനമില്ലാത്ത കുടുംബ ജീവിതം നയിക്കുന്ന കഥാപാത്രമായി കെപിഎസി ലളിത എത്തിയ വാഴ്‌വേമായം എന്ന ചിത്രമാണ് ലളിത ചേച്ചിയെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഭരതനെ കാണാന്‍ ചെന്നൈയിലെ വസതിയില്‍ ചെല്ലുമ്പോള്‍ ഒരു തവണയെങ്കിലും ലളിത ചേച്ചിയെ ഒന്ന് കാണാന്‍ പറ്റിയിരുന്നെങ്കിലെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഒതുങ്ങിയ ജീവിതം ആഗ്രഹിക്കുന്ന ഒരു കുടുംബിനിയായതിനാല്‍ ആ ആഗ്രഹം നടന്നില്ല. എന്നാല്‍ ഇന്ന് സ്ത്രീ ശാക്തീകരണത്തിന്റെ ഒരു പ്രിതിരൂപമാണ് ലളിത ചേച്ചിയെന്നാണ് സുരേഷ് ഗോപി പറയുന്നത്. എന്തെന്നാല്‍, ഭര്‍ത്താവ് മരിച്ച ശേഷം രണ്ട് മക്കളെയും വളര്‍ത്തി എത്തേണ്ടിടത്തെത്തിക്കാന്‍ അവര്‍ കാണിച്ച പ്രയ്ത്‌നവും ആര്‍ജ്ജവവും മാത്രമാണ്.
ആരുടേയും ദാനം കൈപ്പറ്റുന്ന സ്ത്രീ ആയിരുന്നില്ല ലളിത. അവര്‍ മക്കളെ വളര്‍ത്താന്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. പക്ഷേ, കൈയ്യിലെത്ര ബാക്കിയുണ്ടെന്ന് അവരോടാരും ചോദിച്ചിരുന്നില്ല. സിനിമ മോശമാണെങ്കിലും അതിനകത്ത് കെപിഎസി ലളിത എന്ന നടി കൊടുക്കുന്ന പ്രയത്‌നത്തില്‍ കൃത്രിമത്വമില്ലാത്തതാണെന്ന് സുരേഷ് ഗോപി പറയുന്നു. മാസ്റ്റര്‍പീസ് സിനിമയായി കണക്കാക്കപ്പെടുന്ന മണിച്ചിത്രത്താഴ് സിനിമയെ ഈ പദവിയിലെത്തിച്ചത് തന്നെ ഇന്നസെന്റിന്റേയും നെടമുടി വേണുവിന്റെയും കെപിഎസി ലളിതയുടേയും അഭിനയം കൊണ്ടാണെന്ന് സുരേഷ് ഗോപി പറയുന്നു. തന്റെ വീട്ടിലേക്ക് വരുന്നുവെന്നും ചോറ് എടുത്ത് വെയ്ക്കണമെന്നുമൊക്കെ പറയുന്ന ലളിത ചേച്ചി ഇനി ഇല്ല എന്നുള്ളത് അദ്ദേഹത്തെ സംബന്ധിച്ച് വളരെ വേദന നിറഞ്ഞതാണ്…വീട്ടിലെ ഒരു അംഗം നഷ്ടപ്പെടുമ്പോഴുള്ള വേദന.