അനുഗ്രഹം വാങ്ങാൻ ചെന്നതാണ്, കേട്ടറിഞ്ഞത് വച്ച് പതിനഞ്ചോ മിനുട്ട് കിട്ടിയേക്കും എന്നാണ് കരുതിയത്, എന്നാൽ മമ്മൂക്ക ആറ് മണിക്കൂർ ഇരുന്ന് സംസാരിച്ചു, ഭക്ഷണം വിളമ്പി തന്നു; ഗോകുൽ സുരേഷ്

അച്ഛൻ സുരേഷ് ഗോപിയുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ നടനാണ് ഗോകുൽ സുരേഷ്. അടുത്തിടെയായി രണ്ട് സിനിമകളാണ് ​ഗോകുലിന്റേതായി തിയേറ്ററുകളിലെത്തിയത്. പാപ്പൻ, സായാഹ്ന വാർത്തകൾ എന്നിവയായിരുന്നു ആ ചിത്രങ്ങൾ. സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പനിൽ വളരെ ചെറിയ വേഷയിരുന്നു ​ഗോകുലിന്റേത്. കഥാപാത്രം നവാഗതനായ അരുൺ ചന്ദു സംവിധാനം ചെയ്ത സായാഹ്ന വാർത്തകളിൽ ​ഗോകുലാണ് നായകനായി എത്തിയത്. ഗോകുലിന് പുറമെ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, മകരന്ദ് ദേശ്പാണ്ഡേ, ശരണ്യ ശർമ, ആനന്ദ് മന്മഥൻ, എന്നിവരും അഭിനയിച്ചിരുന്നു. 2019ൽ പൂർത്തിയായ ചിത്രമായിരുന്നു ഇത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ റിലീസ് നീണ്ടുപോവുകയായിരുന്നു.

രണ്ടു സിനിമയ്ക്കും ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിൽ സന്തോഷവാനാണ് ഗോകുൽ സുരേഷ്. അതിനിടെ ഒരു അഭിമുഖത്തിൽ ഗോകുൽ മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പങ്കുവച്ചതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 21-ാം വയസിൽ ആദ്യ ചിത്രത്തിന് അനുഗ്രഹം വാങ്ങാൻ പോയപ്പോഴുണ്ടായ അനുഭവമാണ് ഗോകുൽ പങ്കുവച്ചത്. ചെറുപ്പത്തിൽ അച്ഛനൊപ്പം മമ്മൂട്ടിയും മോഹൻലാലും പങ്കെടുത്ത പൊതുപരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും അത് ഓർമയിൽ ഇല്ലായിരുന്നു എന്നും പിന്നീട് ആദ്യമായി കാണുന്നത് അപ്പോഴാണ് എന്നുമാണ് താരം പറയുന്നത്.
“ഓർമ വെച്ചതിന് ശേഷം ഞാൻ മമ്മൂട്ടി സാറിനെ കാണുന്നത് എന്റെ ആദ്യ സിനിമ ചെയ്യുന്നതിന് മുൻപാണ്. അന്ന് അനുഗ്രഹം വാങ്ങിക്കാനായി ഞാൻ അദ്ദേഹത്തിന്റെ അടുത്ത് പോയിട്ടുണ്ടായിരുന്നു. കേട്ടറിഞ്ഞത് വച്ച് പതിനഞ്ചോ മിനുട്ട് കിട്ടിയേക്കും എന്നാണ് കരുതിയത്. അധികം സംസാരിക്കുമെന്ന് കരുതിയിരുന്നില്ല. എങ്കിലും ആ വിഷ്വൽ ട്രീറ്റ് ആസ്വദിച്ചിട്ട് പെട്ടെന്ന് പോരാം എന്ന പ്രതീക്ഷയിലാണ് ചെന്നത്. എന്നാൽ അവിടെ എത്തിക്കഴിഞ്ഞപ്പോൾ മമ്മൂട്ടി സാർ എന്നെ അവിടെ ഇരുത്തി, ഏതാണ്ട് ആറ് മണിക്കൂറോളം നേരം എന്റെ അടുത്ത് സംസാരിച്ചു. എന്നേയും സുഹൃത്തിനേയും ഭക്ഷണം കഴിക്കാനായി വിളിക്കുകയും അദ്ദേഹം എനിക്ക് ഭക്ഷണം വിളമ്പി തരുകയും ചെയ്തു. അതൊരു സ്വപ്നാനുഭവം ആയിരുന്നു. ഭക്ഷണം കഴിച്ച് കൈകഴുകാൻ നേരെ എന്റെ പിന്നിലുണ്ടായിരുന്നു സുഹൃത്തിന്റെ മുഖത്തെ ഭാവം കണ്ട് ചോദിച്ചപ്പോൾ. എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നു എന്നായിരുന്നു അവൻ പറഞ്ഞത്. എന്നെ സംബന്ധിച്ചും അതൊരു സ്വപ്‌നമായിരുന്നു” ഗോകുൽ സുരേഷ് പറഞ്ഞു.
ആദ്യമായി കോളേജിൽ ചേരുന്ന വിദ്യാർത്ഥിക്ക് അവിടുത്തെ പ്രിന്സിപ്പലിനോട് തോന്നുന്നത് പോലൊരു ബഹുമാനമാണ് തനിക്ക് മമ്മൂട്ടിയോടും മോഹൻലാലിനോടും സ്വന്തം അച്ഛനോടും തോന്നുന്നതെന്നും ഗോകുൽ പറഞ്ഞു, അവരൊക്കെ എല്ലാം കണ്ട് വന്നത് കൊണ്ട് നമ്മളെ പരമാവധി കംഫർട്ടബിൾ ആകിയിട്ടേ പെരുമാറു എന്നും ഗോകുൽ പറഞ്ഞു. മമ്മൂട്ടിയെ വീട്ടിൽ എപ്പോൾ വേണമെങ്കിലും ചെന്ന് കാണാനുള്ള സ്വാതന്ത്ര്യം തനിക്ക് അദ്ദേഹവും ദുൽഖറും തന്നിട്ടുണ്ടെന്നും ഗോകുൽ പറഞ്ഞു. എന്നാൽ അത് ദുരുപയോഗം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും അതുകൊണ്ട് വളരെ കുറച്ചു മാത്രമേ വീട്ടിൽ പോയിട്ടുള്ളുവെന്നും താരം പറഞ്ഞു.

Articles You May Like

x