കസേരയൊക്കെ വേണോ, നമുക്ക് ഈ തെങ്ങിൻ്റെ ചുവട്ടിൽ ഇരുന്നാൽ പോരെ എന്ന് ചോദിക്കും, സിനിമയുടെ പോപ്പുലാരിറ്റി അവന് ഇഷ്ടമല്ല; പ്രണവ് മോഹൻലാലിനെ കുറിച്ച് മനോജ് കെ ജയൻ

പ്രണവ് മോഹൻലാലിനെ കാണാൻ കിട്ടുന്നില്ല എന്ന പരാതിയാണ് ആരാധകർക്ക്. തന്റെ സിനിമ ഹിറ്റ് ആയാൽ പിന്നെ പ്രണവ് നാട്ടിൽ നിൽക്കില്ല എന്നാണ് സ്ഥിതി. ദൂരെ എവിടെയെങ്കിലും ഒരു ബൂട്ടും ബാഗും തോളത്തേന്തി പ്രണവ് കാടും മലയും കയറുന്നുണ്ടാവും. അതിന്റെ വിവരങ്ങൾ ഏതെങ്കിലും ഒക്കെ പ്രണവ് ഇൻസ്റ്റഗ്രാമിൽ പങ്കിടുകയും ചെയ്യും. ചുരുങ്ങിയ ചിലവിൽ ലോകം ചുറ്റുന്നതാണ് പ്രണവിന്റെ ഇഷ്ട വിനോദം. താരജാഡകളോ ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ മോഹൻലാലിന്റെ മകൻ ആണെന്ന താരപരിവേഷങ്ങളോ ഒന്നുംതന്നെ ഇല്ലാതെ കാടും മലയും താണ്ടി ഊരുതെണ്ടി നടക്കുന്ന ഒരു സാധാരണക്കാരനായി പ്രണവിനെ കാണുമ്പോൾ ആദ്യമൊക്കെ ആരാധകർക്ക് ഒരു അത്ഭുതം തന്നെ ആയിരുന്നു.അഭിനയം പാഷൻ ആയിരുന്നില്ല പ്രണവിന് ഒരിക്കലും, ഈ യാത്രകളുമായി ഇങ്ങിനെ നടക്കാൻ തന്നെയാണ് അപ്പുവിന് ഇഷ്ടം എന്ന് ലാലേട്ടൻ തന്നെ പല തവണ പറഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിതാ പ്രണവിനെ കുറിച്ച് ഒരു ഇന്റർവ്യൂവിന് ഇടയിൽ നടൻ മനോജ് കെ ജയൻ പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. “ഈ ഇന്റെർവ്യുവിന് എന്റെ സ്ഥാനത്ത് പ്രണവ് ആയിരുന്നു എങ്കിൽ പ്രണവ് ആദ്യം ചോദിക്കുന്നത് ഇവിടെ എവിടെയെങ്കിലും ഇരുന്നാൽ പോരെ കസേരയൊക്കെ വേണോ, നമുക്ക് ഈ തെങ്ങിന്റെ ചുവട്ടിൽ ഇരുന്നാൽ പോരെ എന്ന് ചോദിക്കും. അങ്ങിനെയുള്ള ഒരാൾ ആണ് പ്രണവ്. ഏതെങ്കിലും ഒരു മൂലയ്ക്ക് മാറി മതിലും ചാരി എവിടേലും ഇരിക്കുന്ന ഒരാൾ ആണ് പ്രണവ്. ആരെങ്കിലും ഷോട്ട് റെഡി ആയിട്ട് പോയി വിളിച്ചാൽ അവിടുന്ന് എഴുനേറ്റ് വരും.

ഇങ്ങിനെ ഉള്ള ഒരാൾ ആണ് അപ്പു. സിനിമയുടെ പോപ്പുലാരിറ്റി അയാൾക്ക് ഇഷ്ടമല്ല. അന്ന് അയാളുടെ ആദ്യ പടം കഴിഞ്ഞപ്പോ ഞാൻ ചോദിച്ചു, ഈ പടം കഴിഞ്ഞ് എന്താ പരിപാടി എന്ന്. അയാൾ എന്നോട് പറഞ്ഞത്, ചേട്ടാ എനിക്ക് ആകെ ടെൻഷൻ ആവുന്നു, പടം ഇറങ്ങി കഴിയുമ്പോൾ എന്നെ കൂടുതൽ ആളുകൾ അറിയും. അങ്ങിനെ ആളുകൾ എന്നെ അറിഞ്ഞുകഴിഞ്ഞാൽ എനിക്ക് പിന്നെ ഒരു പ്രൈവസിയും ഇല്ല. ഈ സിനിമ ഒരു വലിയ സിനിമ അല്ലെ, ഇത് ഇറങ്ങി കഴിയുമ്പോ സ്വാഭാവികമായും ആളുകൾ എന്നെ അറിയും അതിന്റെ ടെൻഷനിൽ ആണ് ഞാൻ.

ആളുകൾ എന്നെ തിരിച്ചറിയുന്നത് എനിക്ക് ബുദ്ധിമുട്ട് ആണ് ചേട്ടാ, ഞാൻ ലോകം മുഴുവൻ കറങ്ങി നടക്കുന്ന ആളാണ്, അതാണ് എന്റെ സ്വപ്നവും. ഞാൻ ഏറ്റവും കൂടുതൽ സഞ്ചരിക്കുന്നത് ബസിലാണ്. ഫ്‌ളൈറ്റും കാറും ഒന്നും ഇല്ലെങ്കിലും എനിക്ക് കുഴപ്പമില്ല. ഏതേലും ഒന്നിൽ കയറി എക്കണോമിക്ക്‌ ക്‌ളാസിൽ കയറി ബസും സൈക്കിളും ഒക്കെയായിട്ട് യാത്രചെയ്യാനാണ് എനിക്ക് ഇഷ്ടം എന്ന് പറഞ്ഞു. ഇതൊക്കെയാണ് ശരിക്കും പുള്ളിയുടെ ഒരു രീതി.” – മനോജ് കെ ജയൻ പറയുന്നു.

പ്രണവിനെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്. “ഇങ്ങനെ ഉള്ള ആളുകളില്ല ഈ കാലത്ത് അച്ഛന്റെ പൈസയിൽ അഹങ്കാരം ഇല്ലാത്ത മകൻ, യൂട്യൂബിൽ എത്ര തിരഞ്ഞാലും കിട്ടാത്ത ഒരു ഇന്റർവ്യൂ അത് പ്രണവിന്റെ മാത്രമായിരിക്കും, അഭിനയിക്കാൻ താല്പര്യം ഇല്ലാതെ യാത്ര ചെയ്തു നടക്കാൻ ഇഷ്ടമുള്ള അയാളെ അങ്ങിനെ അങ്ങ് വിട്ടാൽ പോരെ, സത്യം ഇയാൾ ഒരു താരപുത്രൻ അല്ലെ എങ്ങനെയൊക്കെ ജീവിക്കാം, എന്നാലും ആ സിംപ്ലിസിറ്റി ത്രിശൂർ ബസ് സ്റ്റാൻഡിൽ മുണ്ടും ഉടുത്തു ബസ് നോക്കി നിൽക്കുന്ന വീഡിയോ ഇപ്പൊ കണ്ടതേയുള്ളൂ, ആത്മീയത ഉള്ളത് കൊണ്ടാണ് ഇങ്ങനെ എന്നിങ്ങിനെ പോകുന്നു പ്രണവിനുള്ള അഭിനന്ദങ്ങൾ.

Articles You May Like

x