മകന്റെ ശ്വാസകോശം ചുരുങ്ങിപ്പോയി, എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായിരുന്നു,നിസ്സഹായാവസ്ഥകൊണ്ട് ഞാൻ നിലവിളിച്ചു ,അപ്പോഴാണ് എന്റെ മനസിലേക്ക് സുരേഷ് ഗോപിയെ ഓർമ്മ വന്നത്, പിന്നീട് നടന്നതെല്ലാം അത്ഭുതങ്ങളായിരുന്നു: മണിയൻപിള്ള രാജു

സുരേഷ് ഗോപി ചെയ്ത സഹായത്തെ പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് മണിയൻപിള്ള രാജു. തന്റെ മകൻ സച്ചിന് കോവിഡ് ബാധിച്ച് ഗുജറാത്തിൽ ഗുരുതരാവസ്ഥയിൽ ആയിരുന്നപ്പോൾ സഹായിച്ചത് സുരേഷ് ഗോപി ആയിരുന്നെന്ന് മണിയൻപിള്ള രാജു പറയുന്നു.

കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ച സമയത്ത് എന്റെ മൂത്ത മകൻ സച്ചിനും രോഗം ബാധിച്ചു. അവന്റെ അവസ്ഥ വളരെ മോശമായി വന്നു. രോഗം കൂടിയതോടെ അവന്റെ ശ്വാസകോശം ചുരുങ്ങിപോവുകയായിരുന്നു. ആരോഗ്യനില അത്യന്തം ഗുരുതരമായിരുന്നു. ഗുജറാത്തിൽനിന്ന് എനിക്ക് സന്ദേശം വരുമ്പോൾ സഹായത്തിന് ആരെ സമീപിക്കണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. ഗുജറാത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്താണ് മകൻ ജോലി ചെയ്യുന്ന ഓയിൽ കമ്പനി.

സത്യത്തിൽ എന്ത് ചെയ്യണം എന്നറിയാത്ത ഒരു മാനസികാവസ്ഥയായിരുന്നു ഞാൻ. നിസ്സഹായാവസ്ഥകൊണ്ട് ഞാൻ നിലവിളക്കുക ആയിരുന്നു. അപ്പോഴാണ് എന്റെ മനസിലേക്ക് സുരേഷ് ഗോപിയെ ഓർമ്മ വന്നത്. ഒട്ടും താമസിക്കാതെ ഞാൻ സുരേഷ് ഗോപിയെ വിളിച്ചു. ഞാൻ കരഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ വിളിച്ചത്. എന്നിൽ നിന്നും വിശദാംശങ്ങൾ എല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞ ശേഷം ഫോൺവച്ചു. പിന്നീട് നടന്നതെല്ലാം ഓരോ അത്ഭുതങ്ങളായിരുന്നു. ഗുജറാത്തിലുള്ള എം.പിയെ നേരിട്ട് സുരേഷ് ഗോപി ബന്ധപ്പെട്ടു. ഒന്നല്ല നാല് എം.പിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. അദ്ദേഹം ബന്ധപ്പെട്ടതിന് പിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലൻസ് എന്റെ മകന്റെ അടുത്ത് എത്തി.

ഏകദേശം അഞ്ചു മണിക്കൂർ യാത്ര ചെയ്ത് എന്റെ മകനെയും കൊണ്ട് രാജ്കോട്ടിലെ ആശുപത്രിയിൽ എത്തിയത്. അപ്പോഴേക്കും അവിടെ എല്ലാത്തിനും തയ്യാറെടുത്ത് ഡോക്ടർമാരും ആശുപത്രി അധികൃതരും കാത്തുനിൽപ്പുണ്ടായിരുന്നു. ഒരൽപ്പംകൂടി വൈകിയിരുന്നെങ്കിൽ എന്റെ മകനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. ഞാൻ ആ സമയത്ത് എല്ലാം ഈശ്വരൻ മാരെയും കണ്ടു, അതിനും മുകളിൽ ഈശ്വര തുല്യനായ സുരേഷിന്റെ ഇടപെടലുകൾ ഒന്നുകൊണ്ട് മാത്രമാണ് മകൻ ഇന്ന് ജീവിച്ചിരിക്കുന്നത്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും.

 

Articles You May Like

x