ഞാൻ പോലീസ് ആകാനില്ല, സത്യം നിയമപരമായി കണ്ടെത്തണം; മലയാള സിനിമയിലെ ലഹരി ഉപയോഗത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചാണ് പലയിടങ്ങളിലായി ചർച്ചകൾ നടക്കുന്നത്. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ലഹരി ഉപയോഗത്തിൽ പലരുടെയും കണ്ടെത്തലുകൾ വന്നുകൊണ്ടിരിക്കുന്നുവെന്നും ഇതിലെ സത്യം നിയമപരമായി കണ്ടെത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു. അന്വേഷണം നടക്കുന്നുണ്ടല്ലോ. അതിന്റെ അടിസ്ഥാനത്തിൽ ശുചീകരണം നടത്തണം. താൻ പൊലീസ് ആകാനില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കൂടാതെ സത്യം ഉദ്യോഗസ്ഥരാണ് കണ്ടെത്തേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

“ഉദ്യോഗസ്ഥരുടെ വേട്ട നടക്കട്ടെ. അത് നടക്കണം. ഉദ്യോഗസ്ഥർ പറയട്ടെ. സമൂഹത്തിന്റെ സുരക്ഷക്കായി ചില കണ്ടെത്തലുകൾ മുന്നോട്ട് കൊണ്ടുവന്നിട്ടുണ്ട്. ആ വിവരങ്ങളിലെ സത്യസന്ധതയും, അതിനകത്ത് ശുദ്ധീകരണം ആവശ്യമാണെങ്കിൽ നാട്ടിൽ നിലനിൽക്കുന്ന നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി അത് നടക്കട്ടെ. ഉദ്യോഗസ്ഥർ തിരുത്താനുള്ള നടപടികൾ എടുക്കുകയാണെങ്കിൽ ആ പ്രക്രിയയിൽ ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കാനുള്ള നിലപാട് എടുക്കും. അതിനേ കഴിയുകയുള്ളൂ”. -സുരേഷ് ഗോപി പറഞ്ഞു.

മലയാള സിനിമയിൽ ലഹരി ഉപയോഗം വർധിച്ചുവരുന്നതായി ചർച്ചകൾ നേരത്തേയും ഉയർന്നുവന്നിരുന്നു. എന്നാൽ വേണ്ട രീതിയിൽ നടപടികളൊന്നും കൈക്കൊണ്ടിരുന്നില്ല. അടുത്തിടെ യുവ താരങ്ങളായ ഷെെൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും നിർമ്മാതാക്കൾ വിലക്കേർപ്പെടുത്തിയിരുന്നു. സെറ്റിൽ കൃത്യസമയത്ത് എത്തുന്നില്ലെന്നും അനാവശ്യ ഇടപെടലുകൾ നടത്തുകയാണെന്നും പറഞ്ഞായിരുന്നു സഹകരിക്കില്ലെന്ന് വ്യക്തമാക്കിയത്. അതിനിടെ, സിനിമാ മേഖലയിൽ ലഹരി വർധിക്കുന്നതായും നിർമ്മാതാക്കൾ പറഞ്ഞിരുന്നു. ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പേരുകൾ സർക്കാരിന് സമർപ്പിക്കുമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു.

Articles You May Like

x