മലപ്പുറത്ത് വൈദ്യപരിശോധനക്ക് കൊണ്ടുവന്ന പ്രതി അക്രമാസക്തനായി, പരിശോധിച്ചത് കയ്യും കാലും തോർത്തുമുണ്ടുകൊണ്ട് കെട്ടിയിട്ട്, വീഡിയോ
ഡോ വന്ദന ദാസിൻ്റെ കൊലപാതകത്തെ തുടർന്ന് നിരവധി വിമർശനങ്ങളാണ് പോലീസിനും സർക്കാരിനും നേരെ ഉയർന്നു വന്നത്. പോലീസ് കയ്യിൽ വിലങ്ങിട്ടില്ല എന്നും അപ്രതിയുടെ അടുത്തുണ്ടായിരുന്നില്ല തുടങ്ങി നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കു കൊണ്ടുവന്ന പ്രതി അക്രമാസക്തനായി എന്ന വാർത്തയാണ് വന്നിറിക്കുന്നത്. വെള്ളി രാത്രി 11.45ന് അത്യാഹിത വിഭാഗത്തിൽ മെഡിക്കൽ പരിശോധനയ്ക്കു കൊണ്ടുവന്ന പ്രതിയാണു ജീവനക്കാർക്കുനേരെ തിരിഞ്ഞത്. പൊലീസുകാരെ ചവിട്ടുകയും ചെയ്തു. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ലഹരി ഉപയോഗിച്ച് ബഹളം വച്ചതിനു തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ 2 പൊലീസുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രതിയുടെ തന്നെ തോളിലുണ്ടായിരുന്ന തോർത്തുമുണ്ടെടുത്ത് പൊലീസുകാർ കൈകൾ പിറകിലേക്കു കെട്ടിയ ശേഷമാണ് പരിശോധന നടത്തിയത്.
മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുവരുന്ന പ്രതികളിൽനിന്ന് ആരോഗ്യപ്രവർത്തകർക്കു സുരക്ഷയൊരുക്കാൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തോർത്തുമുണ്ടും മുളക് സ്പ്രേയും വാങ്ങി. വൈദ്യപരിശോധനയ്ക്കു കൊണ്ടുവരുന്ന പ്രതികൾ അക്രമാസക്തരായാൽ കയ്യും കാലും കെട്ടിയിടുന്നതിനാണു തോർത്ത്. വനിതാ ജീവനക്കാരുടെ സുരക്ഷയ്ക്കാണ് മുളക് സ്പ്രേ. രണ്ടും വാങ്ങി നൽകിയതായി സൂപ്രണ്ട് ഡോ. പ്രഭുദാസ് പറഞ്ഞു.