ഹമാസ് ഭീകരർ തന്നെ, ശശി തരൂർ പറഞ്ഞത് ലോകമറിയുന്ന സത്യം,അതിൽ തെറ്റെന്താണ്, കോണ്‍ഗ്രസുകാരെന്താ മനുഷ്യരല്ലേ; സുരേഷ് ​ഗോപി

ഹമാസിന്റേത് ഭീകര പ്രവർത്തനമെന്ന കോൺ​ഗ്രസ് എം പി ശശി തരൂരിന്റെ വിവാദ പരാമർശത്തെ പിന്തുണച്ച് ബിജെപി നേതാവ് സുരേഷ് ​ഗോപി. ശശി തരൂർ പറഞ്ഞത് ലോകമറിയുന്ന സത്യമാണ്. പഠിക്കാതെ ഒരു വിഷയത്തിൽ പ്രതികരിക്കുന്ന ആളല്ല ശശി തരൂർ. തരൂർ പറഞ്ഞത് യാഥാർത്ഥ്യമാണെന്നും പരാമർശത്തിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയമുണ്ട്. ശശി തരൂരിനെ പോലെയുള്ള ഒരാൾ പഠിക്കാതെ കാര്യങ്ങൾ പറയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം അവസാനിപ്പിക്കണമെന്നും എന്നാൽ അത് ആര് അവസാനിപ്പിക്കണമെന്നതാണ് ചോദ്യമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലിയിലായിരുന്നു ശശി തരൂരിന്റെ വിവാ​ദ പരാമർശം. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രയേലിനെ ആക്രമിച്ചു. 1400 പേർ കൊല്ലപ്പെട്ടു. പക്ഷെ ഇസ്രയേൽ അതിന് നൽകിയ മറുപടി ഗാസയിൽ ബോംബിട്ടുകൊണ്ടാണ്. അതിൽ 6000 ൽ അധികം പേർ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രയേൽ ഇപ്പോഴും ബോംബാക്രമണം നിർത്തിയിട്ടില്ലെന്നുമായിരുന്നു ശശി തരൂരിന്റെ വാക്കുകൾ. എന്നാൽ ഇത് വിവാദമായതോടെ താൻ എപ്പോഴും പലസ്തീനൊപ്പമെന്ന് വിശദീകരിച്ചും തരൂർ രം​ഗത്തെത്തിയിട്ടുണ്ട്. താൻ എന്നും പാലസ്തീൻ ജനതക്ക് ഒപ്പമാണെന്നും പ്രസംഗത്തിലെ വാചകം എടുത്ത് അനാവശ്യം പറയുന്നവരോട് ഒന്നും പറയാനില്ല എന്നുമാണ് തരൂർ പ്രതികരിച്ചത്.

ശശി തരൂരിന്റെ ഹമാസ് ഭീകരർ എന്ന പരാമർശത്തിൽ മുസ്ലിം ലീ​ഗിൽ നിന്ന് തന്നെ വിമർശനം ഉയർ‌ന്നിരിക്കുകയാണ്. പ്രതിരോധവും ആക്രമണവും രണ്ടാണെന്ന് മനസിലാക്കണമെന്നാണ് മുസ്ലിം ലീ​ഗ് നേതാവ് എം കെ മുനീർ പ്രതികരിച്ചത്. ഹമാസിന്റേത് സ്വാതന്ത്ര്യ സമര പോരാട്ടമാണെന്നും മുനീർ‌ പറഞ്ഞു. മുസ്ലിം ലീഗിന്റെ ചെലവിൽ ശശി തരൂർ ഇസ്രയേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയെന്നാണ് സിപിഐഎം നേതാവ് എം സ്വരാജിന്റെ പ്രതികരണം. പലസ്തീന്റെ ഭാഗത്ത് നിന്നുണ്ടായത് ഭീകരവാദികളുടെ അക്രമണവും ഇസ്രായേലിന്റേത് മറുപടിയുമാണെന്നാണ് തരൂർ പറയുന്നത്. വാക്കുകൾക്ക് അർഥമുണ്ടെന്നും ഒക്ടോബർ ഏഴിനല്ല ചരിത്രം ആരംഭിച്ചതെന്ന് അറിയാത്ത ആളല്ല തരൂർ എന്നും എം സ്വരാജ് വിമർശിച്ചു.

Articles You May Like

x