പറ്റുവോന്നു നോക്കട്ടെ മോളെ, വനിതാ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കയറിപ്പിടിച്ച് സുരേഷ് ഗോപി, തട്ടി മാറ്റിയിട്ട് വീണ്ടും പിടിച്ചു; രൂക്ഷ വിമര്‍ശനം

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി നടനും ബിജെപി പ്രവര്‍ത്തകനുമായ സുരേഷ് ഗോപി. ബിജെപിയുടെ കേരളത്തിലെ ഭാവിയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കയറി പിടിച്ച സുരേഷ് ഗോപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം.

ബിജെപി കേരളത്തില്‍ അധികാരത്തിലെത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ ഒന്നും നടക്കുന്നില്ലല്ലോ എന്ന തരത്തില്‍ ചോദ്യം ചോദിച്ച മീഡിയ വണ്‍ റിപ്പോര്‍ട്ടറോടാണ് സുരേഷ് ഗോപിയുടെ മോശം പെരുമാറ്റവും ദ്വയാര്‍ഥ പ്രയോഗവും.

മാധ്യമപ്രവര്‍ത്തകയോട് ‘പറ്റുവോന്നു നോക്കട്ടെ മോളെ’ എന്ന ദ്വയാര്‍ത്ഥ പ്രയോഗത്തോടെയുള്ള മറുപടിയാണ് സുരേഷ് ഗോപി നല്‍കിയത്. തുടര്‍ന്ന് ദേഹത്തു കൈവെക്കുകയും ചെയ്തു. ആദ്യം ചിരിച്ചു തള്ളിയെങ്കിലും സുരേഷ് ഗോപി വീണ്ടും ദേഹത്ത് കൈവെച്ചതോടെ യുവതി കൈ തട്ടി മാറ്റുകയായിരുന്നു.

അശ്ലീലത കലര്‍ന്ന തരത്തില്‍ സംസാരിക്കുകയും ദേഹത്ത് കൈവെക്കുകയും ചെയ്ത നടന്റെ കൈ തട്ടി മാറ്റിയ യുവതിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തിയിട്ടുണ്ട്. യുവതിയോട് മോശമായി പ്രതികരിച്ചിട്ടും ഒപ്പമുള്ള മാധ്യമപ്രവര്‍ത്തകര്‍ എല്ലാം തന്നെ ചിരിച്ചുകൊണ്ടാണ് ഇത് കേട്ടത്. ഇവരൊന്നും തന്നെ ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല ചിരിച്ചുകൊണ്ട് അതിനെ തമാശയായി കാണുകയും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ മാധ്യമപ്രവത്തകയ്ക്ക് കയ്യടിക്കുന്നവരെല്ലാം തന്നെ പ്രതികരിക്കാതിരിക്കുന്ന മാധ്യമപ്രവത്തകരെ വിമര്‍ശിക്കുന്നുണ്ട്.

Articles You May Like

x