അവിഹിതം ചോദ്യം ചെയ്തതിനാണ് ഭർത്താവ് മകളെയും കുഞ്ഞിനെയും തീക്കൊളുത്തി കൊന്നത്, പരാതിയുമായി അഞ്ജുവിൻ്റെ പിതാവ്

തിരുവനന്തപുരം: ഭർത്താവിൻ്റെ അവിഹിതബന്ധം ചോദ്യം ചെയ്തതിന് മകളെയും കുഞ്ഞിനെയും തീക്കൊളുത്തികൊന്നുവെന്ന പരാതിയുമായി പിതാവ് രം​ഗത്ത്. പുത്തന്‍തോപ്പില്‍ റോജാ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജു(23), ഒന്‍പത് മാസം പ്രായമുള്ള മകൻ ഡേവിഡ് എന്നിവർ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് അഞ്ജുവിന്റെ പിതാവ് പ്രമോദ് കൊലപാതകമാരോപിച്ച് രം​ഗത്തെത്തിയത്. രാജു ജോസഫ് ടിന്‍സിലിയുടെ അവിഹിത ബന്ധത്തെ അഞ്ജു നിരവധി തവണ ചോദ്യം ചെയ്തിരുന്നും ഇതേത്തുടർന്ന് രാജു ജോസഫ് മകളെ നിരന്തരം മർദ്ദിച്ചിരുന്നുവെന്നും പ്രമോദ് വെളിപ്പെടുത്തി. രാജു ജോസഫ് മകളെ പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീ കൊളുത്തി കൊന്നതാണെന്നും പ്രമോദ് പറഞ്ഞു. തങ്ങളുടെ ഇനിയുള്ള സമ്പാദ്യം മുഴുവന്‍ ചെലവഴിക്കേണ്ടിവന്നാലും കേസ് നടത്തുമെന്നും പ്രമോദ് പറഞ്ഞു.

തങ്ങളുടെ മുന്നില്‍വച്ചും രാജു പല തവണ അഞ്ജുവിനെ മര്‍ദ്ദിച്ചിരുന്നു. തന്നെ ഭർത്താവ് നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് അഞ്ജു പരാതിപറയുകയും ചെയ്തിരുന്നു. ഒന്നര വര്‍ഷം മുന്‍പായിരുന്നു അഞ്ജുവും രാജു ജോസഫ് ടിന്‍സിലിയുമായുള്ള വിവാഹം നടന്നത്. ചൊവ്വാഴ്ച രാത്രിയാണ് പുത്തൻതോപ്പിലെ വീട്ടിനുള്ളിലെ കുളിമുറിയില്‍ അഞ്ജുവിനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധൻ രാവിലെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, ഭാര്യയെയും മകനെയും താന്‍ കൊലപ്പെടുത്തിയതാണെന്ന ആരോപണം രാജു ജോസഫ് ടിന്‍സിലി നിഷേധിച്ചിട്ടുണ്ട്. രണ്ട് ദിവസം മുന്‍പും അഞ്ജു മണ്ണെണ്ണ എടുത്ത് ശുചിമുറിയില്‍ പോയി ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്ന് ഇയാള്‍ പറയുന്നു. കുഞ്ഞിനെയും കൊണ്ട് പോകുകയാണെന്ന് ഇന്നലെ ഫോണില്‍ സന്ദേശം അയച്ചിരുന്നു. ആ സമയം താന്‍ ഓടി വീട്ടിലെത്തി. പിന്നീട് സന്തോഷത്തോടെ ഇരിക്കുന്നത് കണ്ട് താന്‍ തൊട്ടടുത്ത വീട്ടില്‍ ഫുട്ബോള്‍ കളികാണാന്‍ പോയി. തിരികെ വന്നപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടതെന്നും ഇയാൾ പറയുന്നു.

Articles You May Like

x