ഭാര്യ, അമ്മ, ദിവസക്കൂലിക്കാരി, വീട്ടിൽ കടുത്ത ദാരിദ്രവും പട്ടിണിയും; തൻ്റെ സ്വപ്‌നം നേടിയെടുക്കാൻ ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെട്ട് പഠിച്ച് കെമിസ്ട്രിയിൽ പിഎച്ച്ഡി നേടി ഡോ. സാകെ ഭാരതി

ആന്ധ്രാപ്രദേശ്: ജീവിതത്തിലെ എല്ലാ പ്രതിന്ധികളെയും തരണം ചെയ്ത് കെമിസ്ട്രിയിൽ ഗവേഷണ ബിരുദം സ്വന്തമാക്കിയിരിക്കുകയാണ് ഡോ. സാകെ ഭാരതി. ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ നിന്നുള്ള ഒരു അസാധാരണ സ്ത്രീയാണ് ഭാരതി. അതിനിടയിൽ അവർ നേരിട്ടത് കടുത്ത ദാരിദ്രവും പട്ടിണിയും. സ്വന്തമായൊരു വീടും അവർക്ക് ഉണ്ടായിരുന്നില്ല.

സ്‌കൂൾ പഠനകാലത്ത് സാമ്പത്തിക പ്രശ്‌നം രൂക്ഷമായപ്പോൾ അച്ഛൻ ഭാരതിയോട് പഠനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ, മുത്തച്ഛനാണ് അവളെ വീണ്ടും പഠിക്കാനായി നിർബന്ധിച്ചത്. സ്‌കൂൾ കാലം കഴിയുമുമ്പേ മുത്തച്ഛൻ മരിക്കുകയും ചെയ്തു. പ്ലസ്ടു പാസായ ഭാരതിക്ക് വീട്ടുകാരുടെ നിർബന്ധം കാരണം അമ്മാവനെ വിവാഹം കഴിക്കേണ്ടി വന്നു. തുടർന്ന് അമ്മയായി.

മൂന്ന് സഹോദരിമാരിൽ മൂത്തവളാണ് സാകെ ഭാരതി. വീട്ടിലെ ദാരിദ്രം കാരണം ആറുവർഷമായി, ഒരു കാർഷിക ഫാമിൽ ദിവസ വേതനത്തിന് ജോലി ചെയ്യുകയായിരുന്നു. പക്ഷേ, തന്റെ സ്വപ്‌നത്തെ ഉപേക്ഷിക്കാൻ തയ്യാറാവാത്ത ഭാരതി എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുന്നേറി. ജോലിയോടൊപ്പമാണ് അവൾ തന്റെ സ്വപ്‌നമായ ബിരുദ പഠനം ആരംഭിക്കുന്നത്.

പക്ഷേ, ഭർത്താവ് ശിവപ്രസാദ് തന്റെ സ്വപ്നങ്ങൾക്കും കൂട്ടായിരിക്കുമെന്ന് ഭാരതി ഒരിക്കലും കരുതിയില്ല. ശിവപ്രസാദ് ഭാരതിയെ തുടർന്ന് പഠിക്കാൻ പ്രോത്സാഹിപ്പിച്ചു. ”ഭർത്താവ് ശിവപ്രസാദിന് എന്റെ പഠനം തുടരാൻ എന്നേക്കാൾ താൽപ്പര്യമുണ്ടായിരുന്നു. സ്ത്രീകൾക്ക് ബുദ്ധിമുട്ടുകളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടാൻ വിദ്യാഭ്യാസം മാത്രമാണ് വഴിയെന്ന് അദ്ദേഹം പറയും. ‘എന്ത് വന്നാലും’ എന്നെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറയും. അദ്ദേഹം വാക്ക് പാലിച്ചു,’ ഡോ ഭാരതി എൻഡിടിവിയോട് പറഞ്ഞു.

തന്റെ സ്വപ്‌നം നേടിയെടുക്കാൻ വേണ്ടി അവൾ ഊണും ഉറക്കവുമില്ലാതെ കഠിനാധ്വാനം ചെയ്തു. കോളേജ് ഇല്ലാത്തപ്പോഴൊക്കെ അടുത്തുള്ള കാർഷിക ഫാമിൽ പണിക്ക് പോയി. രാവിലെ കുടുംബത്തിനുള്ള ഭക്ഷണവും മറ്റും തയ്യാറാക്കി വച്ച്, കുട്ടിയെ വീട്ടുകാരെ ഏൽപ്പിച്ച് ദീർഘ ദൂരം നടന്ന് അവൾ കോളേജിലേക്കുള്ള ബസ് കയറി. ഒടുവിൽ ആ വിജയം ഭാരതി സ്വന്തമാക്കി. ഇന്ന് രാജ്യത്തെ എല്ലാ കുട്ടികൾക്കും ഭാരതി ഒരു പ്രചോദനമാണ്. നിരവധി പേരാണ് ഭാരതിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തുന്നത്.

Articles You May Like

x