ഇരുപത്തൊന്ന് വയസ്സ്, ഭാര്യയാണ്, ഉമ്മയാണ്, സെലിബ്രിറ്റിയാണ് ; തമാശയും കളിയാക്കലുമായി അവളുടെ മരണം ആഘോഷിക്കുന്നവർ വൈറൽ കുറിപ്പ്

ലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിനെ(21) ദുബായിലെ ജാഫിലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്വദേശിയാണ് റിഫ. കഴിഞ്ഞ മാസമാണ് ദുബായിലെത്തിയത്. ദുബായില്‍ ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. അമ്പലപ്പറമ്പില്‍ റാഷിദ്-ഷെറീന ദമ്പതികളുടെ മകളാണ്.മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമല്ല.മരിക്കും മുൻപും റിഫ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു.തിങ്കളാഴ്ച റിഫ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അവര്‍ ഏറെ സന്തോഷവതിയായി കാണപ്പെട്ടിരുന്നു. അതിനാല്‍ തന്നെ അപ്രതീക്ഷിതമായി മാരണവാര്‍ത്ത തേടിയെത്തിയതിന്റെ നടുക്കത്തിലാണ് റിഫയുടെ ഫോളോവേഴ്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.

ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ, സംസ്‌കാരങ്ങൾ എന്നിവയായിരുന്നു റിഫ തന്റെ വ്‌ളോഗിൽ ഉൾപ്പെടുത്തിയിരുന്നത്.  തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായി ഇടപ്പെട്ടിരുന്നു. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള ഇൻഫ്‌ളുവൻസറാണ് റിഫ. ബുർജ് ഖലീഫയ്ക്ക് മുമ്പിൽ നിന്ന് ഭർത്താവിനൊപ്പമുള്ള വീഡിയോയാണ് ഇവരുടെ അവസാനത്തെ പോസ്റ്റ്. വ്ളോ​ഗിംങ് കൂടാതെ റിഫയും ഭർത്താവും ചേർന്ന് നിരവധി മ്യൂസിക് ആൽബങ്ങളും ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് ലക്ഷത്തോളം ഫോളോവേഴ്സും യൂട്യൂബില്‍ മുപ്പതിനായിരത്തിലധികം ഫോളോവേഴ്സും റിഫയ്ക്കുണ്ട്. ദുബൈയിലെ കരാമയിൽ പർദ ഷോറൂമിലായിരുന്നു റിഫക്ക് ജോലി.ഇതിനിടയില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നീലേശ്വരത്തെ മെഹനാസുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. രണ്ട് വയസ്സുള്ള മകനും മാതാപിതാക്കളെ ഏല്‍പ്പിച്ച് റിഫ ദുബായിലേക്ക് മടങ്ങിയത് ഒട്ടേറെ സ്വപ്‌നങ്ങളുമായാണ്.

ബന്ധുവീട്ടില്‍ കഴിയുന്ന ഉപ്പയുടെയും ഉമ്മയുടെയും അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തണമെന്ന് കുടുംബാംഗങ്ങളുമായി പങ്കുവെയ്ക്കുമായിരുന്നു. മരിക്കുന്നതിന്റെ തലേദിവസം രാത്രി 9 മണിക്ക് മാതാപിതാക്കളുമായും മകന്‍ ഹസാന്‍ മെഹ്നുവുമായും വീഡിയോ കോളിലൂടെ റിഫ സംസാരിച്ചിരുന്നു. ഹസാന് ചുംബനം നല്‍കിയാണ് ഫോണ്‍ വെച്ചത്.പാവണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞ റിഫയുടെ യൂട്യൂബ് പരിപാടികളെക്കുറിച്ച് നാട്ടുകാര്‍ക്കും നല്ല അഭിപ്രായമായിരുന്നു. വിവാഹത്തിന് ശേഷമാണ് റിഫ വ്‌ളോഗിങ്ങിലേക്ക് തിരിഞ്ഞത്. മെഹ്നു ചാനല്‍ എന്ന പേരിലാണ് വ്‌ളോഗ് ചെയ്തിരുന്നത്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. റിഫ മെഹ്നുവിന്റെ മരണ വാര്‍ത്ത പുറത്ത് വന്നത് മുതല്‍ മരണവുമായി ബന്ധപ്പെട്ട ക്രൂരമായ തമാശകള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുകയാണ്.വെറുപ്പും തമാശയും കളിയാക്കലും മരണ കാരണത്തിന്റെ ഊഹാപോഹങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ നാളെ നമ്മുടെ പ്രിയ്യപ്പെട്ടവരും ഈ അവസ്ഥയിലൂടെ ചിലപ്പോള്‍ കടന്നു പോകേണ്ടവരാകാം എന്നോര്‍ക്കണം. ഇതിനെതിരെ ഇർഷാദ് ലാവെണ്ടർ എന്ന പ്രൊഫൈലിൽ നിന്നും പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ.

ഇരുപത്തൊന്ന് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി. ഭാര്യയാണ് , ഒരു കുട്ടിയുടെ ഉമ്മയാണ്. ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട് , ഇൻസ്റ്റഗ്രാം സെലിബ്രറ്റിയാണ് , അത്യാവശ്യം റീച്ചുള്ള വ്ളോഗറാണ്. മരണപ്പെട്ടു. മരണകാരണം എന്തും ആവട്ടെ , ആത്മഹത്യയാവട്ടെ അല്ലാതിരിക്കട്ടെ. നമ്മുടെ ആരുടെയും ജീവിതത്തിൽ അത് ബാധിക്കുന്നില്ലല്ലോ. പിന്നെന്തിനാണ് പ്രിയപ്പെട്ടവരേ , അനക്കമില്ലാത്ത തണുത്തുറഞ്ഞ ശരീരം നോക്കി വിങ്ങിപ്പൊട്ടിക്കരയുന്ന കുഞ്ഞിനെയോ , വേണ്ടപ്പെട്ടവരേയോ ഓർക്കാതെ ക്രൂരമായ തമാശകൾ എഴുതി രസിക്കുന്നത്. അതിൽ ആനന്ദം കണ്ടെത്തുന്നത്.. ഓരോ വാർത്തകൾക്കും താഴെ എത്ര ക്രൂരമായ സാഹിത്യങ്ങളാണ് എഴുതി രസിക്കുന്നത്..ചിരിക്കുന്ന ഓരോ മുഖങ്ങൾക്കും പിന്നിൽ ഹൃദയം നുറുങ്ങുന്ന ഒരായിരം സങ്കടങ്ങൾ പേറുന്നവരുണ്ടാവാം. ഒരു നിമിഷത്തെ ബുദ്ധിമോശത്തിന് ജീവിതം അവസാനിപ്പിക്കുന്നവരുണ്ടാവാം..

ആരോടും പറയാതെ നിശബ്ദമായി സഹിച്ചിരിക്കുന്നവരുണ്ടാവും. അവർ കടന്ന് പോയതോ അനുഭവിച്ചതോ ആയ മാനസികാവസ്ഥയുടെ യാഥാർത്ഥ്യങ്ങൾ നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതല്ല. തലേ ദിവസവും സന്തോഷത്തോടെ വ്ളോഗ് ചെയ്ത് പേജിൽ അപ്ലോഡ് ചെയ്ത ഒരു പെൺകുട്ടിയുടെ മരണവാർത്ത കേൾക്കുമ്പോൾ അതിൻ്റെ കാരണം അറിയാനുള്ള ത്വര മനുഷ്യ സഹചമാണ്.തിരുത്താനോ , കൂട്ടി എഴുതാനോ , കൃത്യമം കാണിക്കാനോ കഴിയാത്ത ശക്തമായ ഭരണ സംവിധാനം നില നിൽക്കുന്ന നാട്ടിലാണ് അവൾ പ്രാണൻ വെടിഞ്ഞ് കിടക്കുന്നത്..മരണകാരണത്തിൻ്റെ കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്ത് വിടുന്നത് വരെ ഇനിയും അവളുടെ മയ്യത്തിനെ ഭക്ഷിക്കരുത്. വെറുപ്പും , തമാശയും , കളിയാക്കലുമായി ഇരുപത് വയസ്സുകാരിയുടെ മരണം ആഘോഷിക്കുന്നവർ, നാളെ തങ്ങളുടെ വേണ്ടപ്പെട്ടവർ ആരും ഇത്തരത്തിൽ കടന്ന് പോവില്ല എന്ന് ഉറപ്പിക്കരുത്. ദുരന്തങ്ങളൊരിക്കലും തങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് സംഭവിക്കില്ല എന്നാശ്വസിക്കരുത്. പാപങ്ങളെല്ലാം പൊറുത്ത് കൊടുക്കാൻ പ്രാർത്ഥിക്കുക. അവളുടെ പ്രിയപ്പെട്ടവർക്ക് സഹിക്കാനുള്ള ക്ഷമ പടച്ചവൻ നൽകട്ടെ..ഇർഷാദ് ലാവണ്ടർ..

Articles You May Like

x