തോക്കുചൂണ്ടി നിൽക്കുന്ന ദിലീപ് തൊട്ടടുത്ത് കാവ്യാമാധവൻ; പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ സത്യാവസ്ഥ നിങ്ങൾ അറിയണം
സോഷ്യൽ മീഡിയയിൽ ഇപ്പൊ എവിടെ നോക്കിയാലും ദിലീപുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ചാ വിഷയം. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ‘അമ്മ, സംവിധായകൻ ബാലചന്ദ്ര കുമാർ എന്നിവർ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയതിനാൽ നടനെതിരെ തുടരന്വേഷണത്തിന് അനുമതിയായിരിക്കുകയുമാണ്.
ഇപ്പോൾ നടന്റെ ആലുവയിലെ പത്മ സരോവരത്തും നിർമ്മാണ കമ്പനി ഓഫീസുകളിലുമൊക്കെ പോലീസ് റെയ്ഡും നടക്കുകയുണ്ടായി. ഇപ്പോഴിതാ നടന്‍റെ പഴയൊരു ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിട്ടുമുണ്ട്.
ബാലചന്ദ്ര കുമാറിന്റെ മൊഴിയിൽ ദിലീപിന്റെ കയ്യിലൊരു തോക്കുള്ളതായി പറഞ്ഞിരുന്നു. പോലീസ് റെയ്‌ഡിൽ ഏറ്റവും കൂടുതൽ തിരഞ്ഞതും ഈ തോക്കായിരുന്നു. ഇപ്പോഴിതാ ദിലീപ് തോക്കുമായി നിൽക്കുന്നൊരു ചിത്രവും കാവ്യ മാധവൻ സമീപം ചിരിച്ചുകൊണ്ട് നിൽക്കുന്നതുമായൊരു ചിത്രം വാട്സാപ്പിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലുമൊക്കെ ചർച്ചയായിരിക്കുന്നത്.
വർഷങ്ങൾക്കു മുൻപ് കൊച്ചിയിൽ വച്ച് നടന്ന ഒരു പരിപാടിയിൽ വച്ച് എടുത്ത ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. കൊച്ചിയിൽ സൈബര്‍ സുരക്ഷാ ദിനാചരണത്തിന്‍റെ ഭാഗമായി ഇന്‍റര്‍നെറ്റുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കിതിരെ കൊച്ചി സിറ്റി പോലീസ് നടത്തിയ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ സമയത്തുള്ളൊരു ചിത്രമാണിത്. മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചുവന്ന ചിത്രവും വാർത്തയും സൈബറിടത്തിൽ ഇപ്പോൾ ആരോ കുത്തിപ്പൊക്കിയിട്ടിരിക്കുകയാണ്. സൈബര്‍ സേഫ് കൊച്ചി എന്ന് പേരിട്ട പരിപാടിയിൽ സ്ക്രീനിൽ തെളിഞ്ഞ വൈറസുകളെ റിവോള്‍വര്‍ ചൂണ്ടി വെടിവെച്ച് തകര്‍ക്കുന്നതായി പ്രതീകാത്മകമായി കാണിച്ചായിരുന്നു ദിലീപ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ആ ചടങ്ങിൽ പങ്കെടുത്തത് അന്നത്തെ സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രാഹാം, സൈബര്‍ സെൽ എസ് ഐ ഫ്രാൻസിസ് പെരേര, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ടി വിക്രം, അഡ്വ.പ്രേം കമ്മത്ത് തുടങ്ങിയവരായിരുന്നു. താൻ എപ്പോഴും പോലീസിന്‍റെ നോട്ടപ്പുള്ളിയാണെന്ന് അന്ന് ദിലീപ് പറഞ്ഞത് പത്രങ്ങളിൽ വാർത്തയായിരുന്നു. കാറിൽ ഓവര്‍ സ്പീഡിൽ സഞ്ചരിച്ചതിനും മൊബൈൽ ഫോണിൽ സംസാരിച്ച് കാറോടിച്ചതിനുമൊക്കെ ഇടയ്ക്കിടയ്ക്ക് താൻ പോലീസിൽ പിഴയടക്കാറുണ്ടെന്ന് അന്ന് ദിലീപ് പറഞ്ഞിരുന്നു. നടി കാവ്യ മാധവനും അന്ന് ചടങ്ങിനെത്തിയിരുന്നു. സൈബര്‍ സേഫ് പോസ്റ്റര്‍ കമ്മീഷണര്‍ക്ക് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചത് കാവ്യയായിരുന്നു.
കാവ്യാ മാധവൻ അന്ന് പറഞ്ഞത് മൊബൈൽ ഫോൺ കൊണ്ട് സെറ്റിൽ എത്തുന്നവരുടെ ശല്യത്തെ കുറിച്ചായിരുന്നു. മിസ്ഡ് കോളുകളും മെസ്സേജുകളും ഇടയ്ക്കിടയ്ക്ക് വരുന്നതോടെ താൻ മാസത്തിലൊരിക്കൽ മൊബൈൽ നമ്പർ മാറ്റേണ്ട അവസ്ഥ വരാറുണ്ടെന്നും കാവ്യ അന്ന് പറഞ്ഞത് മാധ്യമങ്ങളിൽ ചർച്ചയായിരുന്നതാണ്. 2008 ഓഗസ്റ്റ് മാസത്തിൽ ഏഷ്യൻ സ്കൂള്‍ ഓഫ് സൈബര്‍ ലോസ്, സൈബര്‍ പ്രിസം ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു ഈ ചടങ്ങു സങ്കടിപ്പിച്ചത്. ആ സമയം ദിലീപും കാവ്യയും വിവാഹിതർ ആയിരുന്നില്ല