കയ്യും കാലും തുളച്ച് കമ്പിയിട്ടിരിക്കുകയാണ്, വേദന കാരണം വയറ്റിൽ പിടിച്ചാണ് ഇരിക്കുന്നത് ; ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ ആർക്കും കണ്ടുനിൽക്കാനാകില്ല – ഇഷാൻ ദേവ്

പ്രമുഖ വയലിനിസ്റ്റും, സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്കറിൻ്റെ വിയോഗം കേരളമനസാക്ഷിയെ ഒന്നാകെ ഞെട്ടിച്ച സംഭവങ്ങളിൽ ഒന്നായിരുന്നു. ആ ഞെട്ടലിൽ നിന്നും ഇപ്പോഴും മാറിയിട്ടില്ല അദ്ദേഹത്തിൻ്റെ കുടുംബവും, ആരാധകരും,സഹപ്രവർത്തകരും. മലയാളി മനസുകളിൽ വയലിനാൽ മാന്ത്രികത തീർത്ത അദ്ദേഹത്തിൻ്റെ സംഗീതം ഇന്നും പ്രിയപ്പെട്ടവർക്ക് ഒരു തീരാവേദനയാണ്. ബാലബാസ്‌കറിൻ്റെ മരണത്തിന് പിന്നാലെ പല തരത്തിലുള്ള വ്യാജ പ്രചരണങ്ങളും അതുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരുന്നു. യഥാർത്ഥത്തിൽ അപകടമരണം തന്നെയാണോ ? കൊലപതകമാണോ എന്ന ചോദ്യമായിരുന്നു കൂടുതലായും ഉയർന്ന് കേട്ടത്. ഇപ്പോഴിതാ മരണത്തിലെ ദുരൂഹതകൾ തേടിയുള്ള അന്വേഷണം അവസാനിപ്പിക്കുന്നു എന്നതാണ് പുതിയ വാർത്ത.

അതേസമയം വിധിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാലഭാസ്കറിൻ്റെ അച്ഛൻ കെ.സി.ഉണ്ണി പറഞ്ഞു. സഹൃദങ്ങൾക്ക് വളരെ പ്രാധാന്യം നൽകിയ വ്യക്തിയായിരുന്നു ബാലഭാസ്കർ. വാർത്തകളിൽ വീണ്ടും ബാലഭാസ്‍കറിൻ്റെ മരണത്തെ സംബന്ധിച്ച വിവരങ്ങൾ ചർച്ചയാകുമ്പോൾ അദേഹത്തിൻ്റെ ഓർമകളെ ഹൃദയത്തോട് ചേർക്കുന്നൊരു മനുഷ്യനുണ്ട്. ബാലഭാസ്‌കറിൻ്റെ ആത്മാർത്ഥ സുഹൃത്ത് ഇഷാൻ. ബാലഭാസ്‌കറിൻ്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹം മുൻപ് പറഞ്ഞ ചില കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പേരിൽ ഒരാളാണ് ബാലഭാസ്‌കറെന്നും, അദ്ദേഹത്തിൻ്റെ കുടുംബവുമായും നല്ല രീതിയിലുള്ള ബന്ധം കാത്ത് സൂക്ഷിക്കുന്നതായും, തൻ്റെ സീനിയറായിരുന്നുവെന്നും, സംഗീതത്തിൽ ഗുരുസ്ഥാനീയനും തൻ്റെ മകളെ എഴുത്തിനിരുത്തിയത് ബാലഭാസ്ക്കറാണെന്നും ഒരു സംഗീത ഉപകരണം പോലും ബാലഭാസ്കർ അറിയാതെ താൻ വാങ്ങിയിട്ടില്ലെന്നും അത്ര ആഴത്തിലുള്ള ബന്ധമായിരുന്നു തങ്ങൾ പരസ്പരമെന്ന് ഇഷാൻ കൂട്ടിച്ചേർത്തു.

ബാലഭാസ്‌കറിൻ്റെ മരണവുമായി ബന്ധപ്പെട്ട് കേസുകൾ നടക്കുമ്പോൾ തന്നെ അദ്ദേഹത്തോടും, കുടുംബത്തോടും കാണിക്കേണ്ട മാന്യതയുണ്ടെന്നും, മരണത്തിന് ശേഷം ബാലഭാസ്‌ക്കറിനെ മോശമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമം വേദനയുണ്ടാക്കുന്നതായും, പലപ്പോഴും ഇത്തരം വ്യാജ പ്രചരണങ്ങൾ കേട്ടില്ലെന്ന് നടിക്കുകയാണെന്നും, ഭാര്യയായ ലക്ഷ്മി ചേച്ചിയ്ക്ക് നേരേ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചരണം മര്യാദ ഒട്ടും ഇല്ലാത്ത തരത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന വ്യക്തിയാണ് ബാലുവിൻ്റെ ഭാര്യ ലക്ഷ്മിയെന്നും, അത്രയും വലിയൊരു അപകടം നേരിട്ട ആളായതുകൊണ്ട് കാലിൽ കമ്പിയിട്ട് ഇരിക്കുകയാണെന്നും, വയറ്റിൽ മുറിവുള്ളതായും ഇപ്പോഴും മരുന്ന് കഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഭിമുഖങ്ങൾക്ക് മുന്നിൽ വന്ന് തൻ്റെ അവസ്ഥകാട്ടി കരയാൻ അവർക്ക് താൽപര്യമില്ലെന്നും, അവരുടെ രീതി അങ്ങനെയാണെന്നും ഇന്നേവരെ അവരുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചോ, ചികിത്സയെക്കുറിച്ചോ അന്വേഷിക്കാത്തവരാണ് അനാവശ്യ വിവാദങ്ങൾ ബാലുവിനെ സംബന്ധിച്ചും, ലക്ഷ്‌മി ചേച്ചിയെക്കുറിച്ചും പറയുന്നതെന്ന് ഇഷാൻ വ്യക്തമാക്കുന്നു.

ബാലഭാസ്കറിനെ അനാവശ്യമായി ഒരു കള്ളക്കടത്തുകാരനായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും, ലക്ഷ്മി ചേച്ചി അദ്ദേഹത്തെയും കുടുബത്തെയും എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നത് അവരെ അടുത്തറിയാക്കുന്നവർക്ക് അറിയാമെന്നും, താൻ ലക്ഷ്മി ചേച്ചിയെ ഒടുവിൽ കാണുമ്പോഴും ചേച്ചിയ്ക്ക് നടക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നുവെന്നും ഭർത്താവും, കുഞ്ഞും നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ വേദനയെ എങ്കിലും മാനിക്കണമെന്നും വ്യാജ വാർത്തകൾ കാണുമ്പോൾ വിഷമിക്കുന്ന അവരോട് ‘വിട്ട് കളയൂ ചേച്ചി ഇതൊക്കെ വാർത്തയല്ലേ’ എന്ന് പറഞ്ഞ് താനും, ഭാര്യയും  ആശ്വസിപ്പിക്കുകയാണെന്നും പഴയ കാര്യങ്ങളെല്ലാം ഓർത്ത് കരയുമ്പോൾ ഏറെ പ്രയാസം തോന്നാറുണ്ടെന്നും, ഇനിയെങ്കിലും അദ്ദേഹത്തിന് നേരേ നടത്തുന്ന നുണപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നാണ് സുഹൃത്ത് ഇഷാൻ അഭ്യർത്ഥിക്കുന്നത്.

Articles You May Like

x