“സുരേഷ് ഗോപി സാറിന് കൂപ്പുകൈ” , പ്രസവത്തോടെ വന്ന ഇടുപ്പുവേദനയെത്തുടർന്ന് കിടന്നുപോയ രാജേശ്വരിക്കും കുടുംബത്തിനുമാണ് സഹായഹസ്തവുമായി സുരേഷ് ഗോപി എത്തിയത്
സുരേഷ് ഗോപിയുടെ സഹായഹസ്തങ്ങൾ ഏറ്റുവാങ്ങിയവർ നിരവധിയാണ് ഈ കേരളത്തിൽ. നടൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി ഒരു മികച്ച വ്യക്തിത്വത്തിൽ ഉടമയാണ് സുരേഷ് ഗോപി എന്നുകൂടി പറയണം. അദ്ദേഹത്തിന്റെ സിനിമകളെക്കാൾ ഒരുപക്ഷേ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്നതും അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തനങ്ങൾ തന്നെയായിരിക്കും. നിങ്ങൾക്കും ആകാൻ കോടീശ്വരൻ എന്ന പരിപാടിക്ക് ഇടയിൽ അദ്ദേഹം സഹായിച്ചവർ നിരവധിയാണ്. വലിയൊരു ഇടവേളയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ പാപ്പാൻ എന്ന ചിത്രം വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നിന്നും നേടിയെടുത്തത്. അതോടൊപ്പം തന്നെ കാവൽ, മേഹും മൂസ തുടങ്ങിയ ചിത്രങ്ങളിലൂടെ ഒക്കെ ഒരു വമ്പൻ തിരിച്ചുവരവ് തന്നെയാണ് സുരേഷ് ഗോപി നടത്തിയത്.
ഇപ്പോൾ അനുഷ്കയ്ക്ക് ഒപ്പമുള്ള ഒറ്റക്കൊമ്പൻ എന്ന ചിത്രമാണ് ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രം. പാലക്കാട് നിന്നും സുരേഷ് ഗോപിയുടെ നല്ല മനസ്സ് വെളിവാക്കുന്ന മറ്റൊരു വാർത്തയും പുറത്തു വന്നിരിക്കുകയാണ്. തളർന്നു കിടന്ന യുവതിക്ക് കൈത്താങ്ങ് ആയിരിക്കുകയാണ് രാഷ്ട്രീയ പ്രവർത്തകനും നടനുമായ സുരേഷ് ഗോപി. പാലക്കാട് പെരുവെമ്പിലെ കണ്ണന്റെ ഭാര്യ രാജേശ്വരിയാണ് സുരേഷ് ഗോപിയുടെ കാരുണ്യത്തിന്റെ ഭാഗമായി നടന്നു തുടങ്ങിയത്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ശരീരം അനക്കാൻ പോലും സാധിക്കാത്ത ഒരു അവസ്ഥയിലായിരുന്നു രാജേശ്വരി. പൂർണമായും കിടപ്പിലായിരുന്നു. ഭർത്താവ് കണ്ണൻ കെഎസ്ആർടിസിയിലെ ജീവനക്കാരനാണ്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടാത്ത വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമങ്ങൾ ആയിരുന്നു കണ്ണന്റെയും രാജേശ്വരിയുടെയും ദുരിത ജീവിതത്തെക്കുറിച്ച് പുറംലോകത്തിന് കാണിച്ചു കൊടുത്തത്.
ഈ വാർത്ത സുരേഷ് ഗോപിയുടെ ശ്രദ്ധയിലും പെട്ടു. ഏഴു മാസങ്ങൾക്ക് മുൻപായിരുന്നു കണ്ണന്റെയും രാജേശ്വരിയുടെയും ജീവിതം എല്ലാവരും അറിയുന്നത്. മൂന്നാമത്തെ പ്രസവത്തോടെയാണ് ഇടുപ്പ് വേദന വന്ന രാജേശ്വരി പൂർണമായും കിടക്കയിലേക്ക് ജീവിതം മാറ്റിയെഴുതിയത്. ആവശ്യമായ ചികിത്സ നൽകുവാനോ നല്ല ആശുപത്രിയിൽ കാണിക്കുവാൻ ഒന്നും സാധിക്കുന്ന ഒരു സാമ്പത്തിക ചുറ്റുപാടും ഭർത്താവ് കണ്ണന് ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ നിസ്സഹായമായ ഒരു അവസ്ഥയിലായിരുന്നു ഈ കുടുംബം. ഇതിനിടയിലാണ് കെഎസ്ആർടിസി ജീവനക്കാരനായ കണ്ണന് ശമ്പളം കൂടി ലഭിക്കാതെ വരുന്നത്. അതോടെ ഈ കുടുംബത്തിന്റെ ദാരിദ്ര്യം പൂർണാവസ്ഥയിൽ എത്തി എന്നതാണ് സത്യം.
ഇവർക്ക് മൂന്ന് കുട്ടികളുമുണ്ട്. ഇവരുടെ ജീവിതം അറിഞ്ഞു സുരേഷ് ഗോപി രാജേശ്വരിയുടെ ചികിത്സാ ചിലവ് ഏറ്റെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രാജേശ്വരി ചികിത്സ തേടുകയും ചെയ്തു. ആറുമാസം നീണ്ടുനിന്ന ചികിത്സയ്ക്ക് ഒടുവിലാണ് രാജേശ്വരി എഴുന്നേറ്റ് നടന്നത്. കുടുംബത്തിന് കൈത്താങ്ങായി മാറിയ സുരേഷ് ഗോപിയെ നേരിട്ട് കണ്ടുതന്നെ നന്ദി പറയണമെന്നാണ് കണ്ണന്റെയും രാജേശ്വരിയുടെയും ആഗ്രഹം. ഇങ്ങനെ എത്ര ആളുകളുടെ ജീവിതത്തിലാണ് സുരേഷ് ഗോപി തന്റെ കാരുണ്യഹസ്തങ്ങൾ കൊണ്ട് മഴവില്ല് തീർത്തിരിക്കുന്നത്.