തൊണ്ണൂറ്റി രണ്ട് വയസ്, ഒറ്റയ്ക്കൊരു വീട്ടിൽ താമസം, ആരും നോക്കാനില്ല ; വാവച്ചനെന്ന നടൻ്റെ ദുരിത പൂർണ ജീവിതത്തിൽ കൈത്താങ്ങായത് സംവിധായകൻ ജയരാജ് മാത്രം

എല്ലാ കലാകാരന്മാരും ലക്ഷങ്ങളും, കോടികളും സമ്പാദിക്കാറില്ലെന്നു മാത്രമല്ല. നിരവധി സിനിമകളിൽ അഭിനയിക്കുവാൻ അവർക്ക് അവസരവും ലഭിക്കാറില്ല . എന്നാൽ ചെയ്ത ചുരുക്കം ചില സിനിമകളാലും, അവതരിപ്പിച്ച കഥാപാത്രങ്ങളാലും അവർ കാലം എത്ര കഴിഞ്ഞാലും പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കാറുണ്ട്. സിനിമരംഗത്ത് അഭിനയ മികവും, കഴിവും മാത്രം പോര അൽപ്പം ഭാഗ്യം കൂടെ ഉണ്ടെങ്കിലേ പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളുവെന്ന് മുൻപൊരിക്കൽ നടൻ ശ്രീനിവാസൻ പറഞിട്ടുണ്ട്. അത്തരത്തിൽ ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിക്കുകയും, എന്നാൽ ചെയ്ത സിനിമകൾ പിന്നീട് ശ്രദ്ധിക്കപ്പെടുകയും, പിന്നീട് അവസരങ്ങൾ കുറഞ്ഞു പോയതുമായ നിരവധി നടന്മാരുണ്ട്.

മലയാള സിനിമയിൽ ഒരു കാലത്ത് വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് വാവച്ചൻ. പേര് പോലെ തന്നെ വളരെ സൗമ്യവും, രസകരമായതുമായ അഭിനയമായിരുന്നു അദ്ദേഹത്തിന്റേത്. കരുണ, തിളക്കം, സ്നേഹം, ഫോർ ദി പീപ്പിൾ, മകൾക്ക്, ദൈവ നാമത്തിൽ, ലൗഡ് സ്‌പീക്കർ, ആനച്ചന്തം, ബൈ ദി പീപ്പിൾ, ഭയാനകം, ഹൈവേ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ചെറുതും, വലുതുമായ വാവച്ചൻ്റെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടി. കുറുതായ ശരീര പ്രകൃതിയും, പതിഞ്ഞ ശബ്ദവും, ഇടം കണ്ണിട്ടുള്ള നോട്ടവുമെല്ലാം വാവച്ചനെന്ന നടനെ മറ്റുള്ളവരിൽ നിന്നും വേറിട്ടതാക്കി മാറ്റി.

നിരവധി സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചെങ്കിലും വാവച്ചൻ അഭിനയിച്ചതിൽ വെച്ച് പ്രേക്ഷകർ ഇന്നും ഓർക്കുന്ന അദ്ദേഹത്തിൻ്റെ കഥാപാത്രം 2003 – ൽ ജയരാജ് സംവിധാനം ചെയ്ത പുറത്തിറങ്ങിയ തിളത്തിലെ വേഷമാണ്. തിളക്കം സിനിമയിൽ ‘പഞ്ചവർണ്ണം’ എന്ന കഥാപാത്രം തലയിൽ മൺകലം ചുമന്ന് കൊണ്ട് വരുന്നൊരു സീനുണ്ട്. ദൂരെ നിന്നും നടന്നു വരുന്ന പഞ്ചവർണ്ണത്തെ നോക്കി ചായ കടയിലിരുന്നുകൊണ്ട് എതിർവശത്ത് നിന്നും വരുന്ന ദിലീപിനെ നോക്കി വാവച്ചൻ പറയുന്നൊരു ഡയലോഗുണ്ട്. ” അവൻ പഞ്ചവർണ്ണത്തിൻ്റെ മുണ്ട് പറിക്കാൻ പോകുന്നു”. എന്നാൽ സിനിമയിലെ എല്ലവരുടെയും മുണ്ട് അഴിച്ചു മാറ്റുന്ന ദിലീപ് ധൃതിയിൽ ഓടിവന്ന് പഞ്ചവർണ്ണത്തിന് അടുത്തെത്തുമ്പോൾ തറയിൽ കിടക്കുന്ന തുണി പെറുക്കി ഓടുകയാണ്. ഇപ്പോഴെന്തെങ്കിലും സംഭവിക്കുമെന്ന മട്ടിൽ നോക്കി നിൽക്കുന്ന വാവച്ചൻ അവസാനം നിരാശയോട് കൂടെ തലയിൽ കൈവെച്ച് കൊണ്ട് “ഓഹ് …അവൻ വെറുതെ കൊതിപ്പിച്ചു” എന്നു പറയുന്ന രംഗം വളരെ ഭംഗിയായിട്ടാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.

കാലം ഇത്ര പിന്നിടുമ്പോഴും വാവച്ചെന്ന നടനെ അടയാളപ്പെടുത്തുവാൻ ആ ഒരൊറ്റ സീൻ മതി. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെത്തുടർന്ന് പതിയെ അദ്ദേഹം സിനിമയിൽ നിന്നെല്ലാം മാറി നിൽക്കുകയായിരുന്നു. ഇപ്പോഴും അഭിനയിച്ച സിനിമകളും, മമ്മൂട്ടിയും, മറ്റു നടന്മാരെല്ലാം അദ്ദേഹത്തിൻ്റെ ഓർമയിലുണ്ട്. സിനിമ എടുക്കുന്നത് ജയരാജ് ആണെങ്കിൽ വാവച്ചനെന്ന നടന് അതിൽ ഒരു അവസരം ഉറപ്പാണ്. ജയരാജ് സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ, നടൻ എന്നതിന് അപ്പുറത്തേയ്ക്ക് വലിയൊരു ആത്മബന്ധമുണ്ട് ഇരുവർക്കും ഇടയിൽ. 92 വയസുകാരനായ വാവച്ചൻ ഒറ്റയ്ക്ക് ഒരു വീട്ടിലാണ് താമസിക്കുന്നത്. അദ്ദേഹത്തിന് താമസിക്കുവാൻ വീട് വെച്ച് നൽകിയതും, വാവച്ചനെ പൊന്നു പോലെ സംരക്ഷിക്കുന്നതും ജയരാജാണ്. ഭക്ഷണം കഴിക്കാൻ സമീപത്തായി ഒരു ഹോട്ടൽ  ഏർപ്പാടാക്കിയതും, നടന്നു പോകുവാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് കടയിലേയ്ക്ക് പോകുന്നതിനായി വാഹന സൗകര്യം തരപ്പെടുത്തിയതെല്ലാം ജയരാജാണ്.

ചങ്ങനാശേരിയിൽ വെച്ചാണ് സംവിധായകൻ ജയരാജിൻ്റെ അച്ഛനെ വാവച്ചൻ പരിചയപ്പെടുന്നത്. അവിടെ നിന്നാണ് വാവച്ചൻ്റെ നല്ല കാലം ആരംഭിക്കുന്നത്. അദ്ദേഹം വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടുപോവുകയും, സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെ വാവച്ചനെ നോക്കുകയും ചെയ്തു. അങ്ങനെയാണ് ജയരാജ് അദ്ദേഹത്തിൻ്റെ സിനിമകളിലെല്ലാം വാവച്ചന് അവസരം നൽകുന്നത്. അവിടെ നിന്നാണ് വിറകുവെട്ടുകാരനിൽ നിന്നും, ചുമട്ടുകാരനിൽ നിന്നെല്ലാം വാവച്ചൻ നടനായി മാറുന്നത്. അങ്ങനെയിരിക്കെ ജയരാജിൻ്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് “എന്നെ നീ എങ്ങനെയാണോ നോക്കുന്നത് അത് പോലെ ഇവനെയും അവൻ്റെ കാലം കഴിയുന്നത് വരെ സംരക്ഷിക്കണമെന്ന് പറഞ്ഞു” അന്ന് മുതൽ ജയരാജ് വാവച്ചനെ ഒന്നുകൂടെ ചേർത്ത് പിടിച്ചതാണ്. ഇന്നേവരെ വാവച്ചൻ്റെ കാര്യങ്ങളിൽ ഒരു കുറവും വരുത്താതെ ജയരാജ് നോക്കുമ്പോൾ തിരിച്ച് വാവച്ചനും ജയരാജ് എന്ന് വെച്ചാൽ ജീവനാണ്.

Articles You May Like

x