എന്റെ വിവാഹത്തിന് പത്ത് പവന്‍ തരുമെന്ന് മണിച്ചേട്ടന്‍ പറഞ്ഞത്; എന്നാൽ മണിച്ചേട്ടൻ കലാഭവന്‍ മണിയെ കുറിച്ച് കരഞ്ഞുകൊണ്ട് മനസ് തുറന്ന് നടി സുബി
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു. ചലച്ചിത്രരംഗത്തും മറ്റും സജീവമായി നില്‍ക്കുമ്പോഴാണ് 2016 മാര്‍ച്ച് 6-ന് തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്.കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. എന്നാല്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ മാരകമായ വിഷാംശം കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് പിന്നീട് ഒരുപാട് ചര്‍ച്ചാ വിഷയം ആയിരുന്നു. വിഷമദ്യം കുടിച്ചിട്ടാകാം മരിച്ചതെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ അനുജന്‍ രാമകൃഷ്ണന്‍ മണിയെ സുഹൃത്തുക്കള്‍ കൊന്നതാണെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് ചാലക്കുടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതിനിടയില്‍, 2017 ഏപ്രില്‍ 28-ന് കേസ് സി.ബി.ഐ.യ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും മരണം കരള്‍രോഗം വന്നിട്ടാണ് ഉണ്ടായതെന്നും 2019 ഡിസംബര്‍ 30-ന് സി.ബി.ഐ. കണ്ടെത്തി. എന്നാല്‍ ഇതിനോട് കുടുംബാംഗങ്ങള്‍ക്ക് ഇന്നും യോജിപ്പില്ല.
ഇപ്പോഴിതാ മണിക്കൊപ്പമുള്ള ഓര്‍മ്മകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കിടുകയാണ് നടി സുബി സുരേഷ്. കലാഭവന്‍ മണിയുടെ സ്മാരകമായ കലാഗൃഹം സന്ദര്‍ശിച്ച് കൊണ്ടാണ് നടി മണിയെ കുറിച്ച് മനസ് തുറന്നത്. മണിച്ചേട്ടന്റെ കൂടെയുള്ള ഓര്‍മകള്‍ ഒരുപാടുണ്ടെന്നും അദ്ദേഹത്തിനൊപ്പം യാത്രകള്‍ ചെയ്യാനും സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും സുബി പറയുന്നു. ആ ഒരു മനുഷ്യന്റെ മനുഷ്യത്വപരമായിട്ടുള്ള കാര്യങ്ങള്‍ കാണാനും കേള്‍ക്കാനുമുള്ള ഭാഗ്യം തനിക്ക് ഉണ്ടായിട്ടുണ്ടെന്നും സുബി പറയുന്നു.
”മണിച്ചേട്ടനെ കുറിച്ച് പറയുമ്പോള്‍ ആദ്യം തന്നെ ഓര്‍മ വരുന്നത് അദ്ദേഹത്തിനെ ചാലക്കുടിയില്‍ വെച്ച് ആദ്യമായി കാണുന്നതാണ്. മണിച്ചേട്ടന്‍ നടത്തുന്ന ഒരു പള്ളി പെരുന്നാള്‍ ദിവസമായിരുന്നു അത്. മമ്മൂട്ടി മുതല്‍ ഗസ്റ്റായി വന്ന ഒരുപാട് ആര്‍ടിസ്റ്റുകള്‍ക്കൊപ്പം എന്നെയും ക്ഷണിച്ചിരുന്നു. ടിനി ടോം വഴിയാണ് ഞാന്‍ സിനിമയിലേക്ക് എത്തുന്നതെന്നും അന്ന് ടിനി തന്നെയാണ് എന്നെ കൂട്ടി അവിടെ പോയതെന്നും സുബി പറഞ്ഞു. നല്ല ബ്ലോക്കുണ്ടായിരുന്നു അന്ന്. മണിചേട്ടന്‍ ട്രാഫിക്ക് പോലീസിനെപോലെ നിന്ന് വണ്ടികളൊക്കെ നിയന്ത്രിച്ച് വിടുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.
റോഡില്‍ ഇരു സൈഡിലും വണ്ടികള്‍ നിര്‍ത്തി ഇട്ടിരിക്കുന്നത്കൊണ്ട് മറ്റ് വണ്ടികള്‍ക്ക് കടന്നു പോകുവാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. ഓട്ടോറിക്ഷ നിര്‍ത്തിയ സൈഡില്‍ പാടമായിരുന്നു. മണിച്ചേട്ടന്‍ അപ്പോഴേക്കും രണ്ടുമൂന്നു ഓട്ടോറിക്ഷകള്‍ പാടത്തിലേക്ക് മറിച്ചു ഇടുകയായിരുന്നു. നമ്മളെ പോലയുള്ള ചെറിയ ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ടിയായിരുന്നു മണിച്ചേട്ടന്‍ അത് ചെയ്തത്. ഞാന്‍ ഈ ഓട്ടോ മറിച്ചിട്ട് എന്നൊക്കെ പറയുന്നത് നെഗറ്റീവ് ആയിട്ട് ആരും കാണരുത്. അദ്ദേഹം പിറ്റേ ദിവസം തന്നെ പുതിയ ഓട്ടോകള്‍ അവര്‍ക്ക് വാങ്ങി നല്‍കിയിരുന്നു. മമ്മൂക്കയുടെ കൂടെ ആദ്യമായാണ് ഞാന്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. അന്ന് സിനിമാല ചെയ്യുന്ന ആര്‍ട്ടിസ്റ്റ് ആയിട്ടുപോലും അവരെപോലുള്ള വലിയ ആളുകളുടെ കൂടെ ഇരുത്തിയതൊക്കെ വലിയ സന്തോഷം തന്നെയാണ്.” സുബി പറഞ്ഞു.
”മണിച്ചേട്ടന്‍ എന്ന് പറയുമ്പോള്‍ ഒരു ഉരുക്കുമനുഷ്യനാണെന്ന് എല്ലാരും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ പുറത്തൊക്കെ പരിപാടികള്‍ക്ക് പോകുമ്പോള്‍ ഒറ്റക്ക് ഒരു മുറിയില്‍ കിടന്നുറങ്ങാന്‍ പോലും ധൈര്യമില്ലാത്ത ഒരു വ്യക്തിയാണ്. കുറെ നാളുകള്‍ക്ക് ശേഷമാണ് ഞങ്ങള്‍ നല്ല സുഹൃത്തുകളായത്. അങ്ങനെ ഒരു ദിവസം അദ്ദേഹം എന്നോട് ചേദിച്ചു എന്താണ് കല്യാണം കഴിക്കാത്തത് എന്ന്. സമയാവട്ടെ സമയം ആയിട്ട് വിവാഹം കഴിക്കാം എന്ന് ഞാന്‍ മറുപടി നല്‍കി. പ്രണയമുണ്ടോ എന്നൊക്കെ അന്വേഷിച്ച അദ്ദേഹം നീ വിവാഹം കഴിക്കണമെന്നും നിനക്കൊരു ജീവിതം വേണമെന്നും നീ നിന്റെ കുടുംബത്തിന് വേണ്ടിയാണ് ജീവിക്കുന്നതെന്ന് എനിക്കറിയാമെന്നും മണിച്ചേട്ടന്‍ പറഞ്ഞു. നിനക്ക് പ്രണയവിവാഹമാണ് ഇഷ്ടമെങ്കില്‍ ആരെ കണ്ടെത്തിയാലും നിന്റെ വീട്ടുകാരോട് സംസാരിച്ച് ഞാനത് നടത്തി തരും. നിന്റെ കല്യാണത്തിനു പത്തുപവന്‍ ഞാന്‍ നിനക്ക് തരും എന്നും മണിച്ചേട്ടന്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.” സുബി കൂട്ടിച്ചേര്‍ത്തു.
സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എന്റെ അമ്മയെ വിളിക്കാന്‍ മണിച്ചേട്ടന്‍ പറഞ്ഞു. ഞാന്‍ അമ്മയെ വിളിച്ച് കൊടുത്തു, അപ്പോള്‍ അമ്മയോടും പറഞ്ഞു ഇവളെ നല്ലൊരു ആളെകൊണ്ട് കെട്ടിക്കണം, കല്യാണത്തിനുള്ള 10 പവന്‍ ഞാന്‍ തരുമെന്നും പറഞ്ഞു. അമ്മ അത് കേട്ട് അങ്ങ് വിട്ടു. പക്ഷേ അത് തരാതെയാണ് കേട്ടോ മണിച്ചേട്ടന്‍ പോയത്, എന്ന് സുബി കരഞ്ഞ്‌കൊണ്ട് പറഞ്ഞു.