‘രമ’ പോയതോടെ എനിയ്ക്ക് നഷ്ടമായത് എൻ്റെ ലോകമാണ് : ഭാര്യയുടെ ഓർമകളിൽ കണ്ണ് നിറഞ്ഞ് ജഗദീഷ്

മലയാളികളുടെ പ്രിയ നടൻ ജഗദീഷിൻ്റെ ഭാര്യ ഡോ. പി. രമയുടെ വിയോഗവാർത്ത വലിയ ദുഃഖത്തോടെയാണ് എല്ലാവരും കേട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന രമയ്ക്ക് 61 വയസായിരുന്നു. കേരളത്തെ പിടിച്ച് കുലുക്കിയ പല കേസുകളിലും ഫൊറൻസിക് രംഗത്ത് രമ നടത്തിയ കണ്ടെത്തലുകൾ ഏറെ വിലപ്പെട്ടവയായിരുന്നു. ആറ് വർഷത്തെ പാർക്കിൻസൺസ് രോഗകാലത്തോടാണ് ഡോ. രമ കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുൻപ് വിട പറഞ്ഞത്. വ്യക്തി ജീവിതത്തിലും, കുടുംബജീവിതത്തിലും നിഴൽ പോലെ കൂടെ നിന്നിരുന്നണ് തൻ്റെ പ്രിയതമയുടെ വേർപാട്‌ ജഗദീഷിനെ സംബന്ധിച്ചിടത്തോളം വലിയ വേദനയായിരുന്നു.

ഈ ലോകത്തോട് വിട പറയുന്ന ദിവസവും രമ വലിയ ഉത്സാഹത്തിലായിരുന്നുവെന്നാണ് ജഗദീഷ് പറയുന്നത്. നെഞ്ചിനുള്ളിൽ കഫം കുറുകുന്ന ഒച്ച കേട്ട് വായിലൂടെ ട്യൂബ് ഇട്ട് കഫം എടുത്ത ശേഷമാണ് താനൊന്ന് മുകളിലേയ്ക്ക് പോയതെന്നും അപ്പോഴാണ് താഴെ നിന്ന് സഹായി വിളിച്ചതും
രമ കട്ടിലിലേക്ക് മയങ്ങി വീഴുന്നതാണ് ഇറങ്ങിവരുമ്പോൾ കാണുന്നതെന്നും മോളും ഭർത്താവും കൂടി വന്നു നോക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നുവെന്നും കാർഡിയാക് അറസ്റ്റായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു.

കുറച്ച് വർഷങ്ങൾക്ക് മുൻപ് രമയുടെ ഒപ്പിന് നീളം കുറഞ്ഞ് വരുന്നത് ശ്രദ്ധയിൽപ്പെട്ടതായും, കൈകളുടെ ചലനം പതിയെ കുറഞ്ഞ് വരുന്നതിൻ്റെ ലക്ഷണങ്ങളായിരുന്നു അതെന്നും, അങ്ങനെയാണ് പതിയെ വീട്ടിലെ ജോലികൾ ചെയ്യുന്നതിനായി രമ ബുദ്ധിമുട്ടി തുടങ്ങിയതെന്നും, വീണ് പോവാൻ സാധ്യതയുണ്ടെന്ന ഡോക്ടർമാർ പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും വീൽചെയറോ, വാക്കിങ്ങ് സ്റ്റിക്കോ ഉപയോഗിക്കുവാൻ രമയ്ക്ക് ഒട്ടും താൽപര്യമില്ലായിരുന്നെന്ന് ജഗദീഷ് ഓർത്തെടുക്കുന്നു. 64 പടികൾ നിത്യവും കയറിയിറങ്ങി ഡിപ്പാർട്മെന്റിലേയ്ക്ക് രമ നടന്ന് നീങ്ങുമ്പോൾ കൂടെ ചെല്ലാമെന്ന് പറഞ്ഞാൽ കൈ തട്ടി മാറ്റി തനിയെ നടന്നു നീങ്ങുന്നത് നെഞ്ചിടിപ്പോടെ നോക്കി നിൽക്കുന്ന സന്ദർഭത്തെക്കുറിച്ചും ജഗദീഷ് സൂചിപ്പിച്ചു.

രോഗം വന്നതിന് ശേഷം എപ്പോഴും അസുഖത്തെക്കുറിച്ച് സങ്കടപ്പെടുന്ന പ്രകൃതമായിരുന്നു രമയുടേതെന്നും, ‘ഞാൻ ചെയ്ത കർമം വെച്ച് തനിയ്ക്ക് ഇങ്ങനെയൊരു അസുഖം വരേണ്ട കാര്യമില്ല’ എന്നായിരുന്നു രമ ഒരിക്കൽ പറഞ്ഞതെന്നും, “അപ്പോൾ എങ്ങനെയാണ് തീരെ ചെറിയ കുട്ടികൾക്കൊക്കെ മാരക രോഗം വരുന്നതെന്ന് ചോദിച്ചു കൊണ്ടായിരുന്നു” താൻ രമയെ ആശ്വസിപ്പിച്ചിരുന്നതെന്നും ജഗദീഷ് പറയുന്നു. “മരിച്ച് കഴിഞ്ഞാൽ നമ്മുക്ക് ഒരുമിച്ച് കാണാൻ കഴിയില്ലെന്ന്” താൻ രമയോട് പറയുമ്പോൾ അത് എന്താ അങ്ങനെയെന്ന് തിരിച്ച് അവൾ ചോദിച്ചിരുന്നതായും അപ്പോൾ “നീ സ്വർഗത്തിലും, ഞാൻ നരകത്തിലും ആയിരിക്കുമെന്ന” തൻ്റെ മറുപടിയ്ക്ക് പിന്നിൽ മൗനത്തോടെ അവൾ ഇരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴാണ് ബോധ്യപ്പെട്ടതെന്നാണ് ജഗദീഷ് വേദനയോടെ പങ്കുവെക്കുന്നത്.

വീട്ടിലും,നാട്ടിലും, ജോലി സ്ഥലത്തെല്ലാം എല്ലാവർക്കും രമയെ വലിയ ഇഷ്ടമായിരുന്നു. തൻ്റെ അഭിനയജീവിതത്തിലോ, വ്യക്തിപരമായ കാര്യങ്ങളിലോ ഒരിക്കൽ പോലും രമ ഇടപ്പെട്ടിരുന്നില്ലെന്നും ഓരോരുത്തർക്കും സന്തോഷം തരുന്ന ഏത് നല്ല കാര്യത്തിലും പങ്കാളിയാകാം എന്നായിരുന്നു രമയുടെ ചിന്തയെന്നും ഒന്നും അവൾ അടിച്ചേൽപ്പിച്ചിരുന്നില്ലെന്നും ജഗദീഷ് പറയുന്നു. അസുഖം വന്ന് കിടപ്പിലായപ്പോൾ പോലും സ്വന്തം കാര്യങ്ങൾക്ക്‌ രമ ആരെയും ആശ്രയിക്കുകയോ, ബുദ്ധിമുട്ടിക്കുകയോ ചെയ്തിരുന്നില്ലെന്നും ആർഭാടങ്ങളില്ലാത്ത ഒരു സാധാരണക്കാരിയായിരുന്നു അവളെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. രമയുടെ വിയോഗത്തോടെ തനിയ്ക്ക് നഷ്ടമായത് തൻ്റെ ലോകം തന്നെയാണെന്ന് ജഗദീഷ് പറയുമ്പോൾ ആ കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു. വാക്കുകൾ പൂർത്തിയാക്കാനാവാത്ത വിധം തൊണ്ടയും ഇടറിയിരുന്നു.

Articles You May Like

x