നാദസ്വരവും വരണമാല്യവും സദ്യയും ഒന്നുമില്ലാതെ ഒരു വിവാഹം , ഈ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്
നാദസ്വരവും വരണമാല്യവും സദ്യയും ഒന്നുമില്ലാതെ ഒരു വിവാഹം നടന്ന കഥയാണ് ഇന്ന് സേഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമായിരിക്കുന്നത്. വധു കേരളത്തിലിരുന്നും വര്‍ ന്യൂസിലാന്‍ഡിലുമിരുന്ന് ഓണ്‍ലൈനിലൂടെ വിവാഹിതരായി. ഷൊര്‍ണൂര്‍ കവളപ്പാറ ഉത്സവില്‍ റിട്ട. കാനറ ബാങ്ക് ഉദ്യോഗസ്ഥന്‍ രാജവത്സലന്റെയും ഉഷയുടെയും മകന്‍ ആര്‍. വൈശാഖും ചെങ്ങന്നൂര്‍ കാരയ്ക്കാട് കോട്ട അമ്പാടിയില്‍ ലക്ഷ്മണന്‍ നായരുടെയും എം.ജെ. ശ്രീലതയുടെയും മകള്‍ ഡോ. ലിനു ലക്ഷ്മിയുമാണ് ഈ അപൂര്‍വ്വ വിവാഹത്തിന് സാക്ഷ്യം വഹിച്ചത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ന്യൂസീലന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചില്‍ പ്രോസസിങ് എന്‍ജിനീയറായ വൈശാഖിന് ജോലിസ്ഥലത്തേക്ക് പോകേണ്ടി വന്നു. ഇതിനിടെ കോവിഡ് രണ്ടാം തരംഗം തുടങ്ങി. ഇതോടെ വൈശാഖിന് നാട്ടില്‍ വരാന്‍ സാധിക്കാതെ വന്നു. ന്യൂസിലാന്‍ഡില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി പാലാരിവട്ടം റിനൈ മെഡിസിറ്റിയില്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റായ ലിനു ഹൈക്കോടതിയെ സമീപിച്ചതോടെയാണു വെര്‍ച്വല്‍ വിവാഹത്തിന് അനുമതി ലഭിച്ചത്.
തുടര്‍ന്ന് ആലപ്പുഴ ജില്ലാ രജിസ്ട്രാര്‍ അജിത് സാം ജോസഫ്, ചെങ്ങന്നൂര്‍ സബ് രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് സുരേഷ്‌കുമാര്‍ എന്നിവരുടെ സാന്നിധത്തില്‍വിഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി. വിവാഹ രജിസ്റ്ററില്‍ വധു ലിനുവും വരനു വേണ്ടി പിതാവ് രാജവത്സലനും ഒപ്പു വച്ചു. ഇതിന് ന്യൂസീലന്‍ഡ് ഇന്ത്യന്‍ എംബസി വഴിയുള്ള സത്യവാങ്മൂലവും ഹാജരാക്കിയിരുന്നു. ചെങ്ങന്നൂര്‍ ബാറിലെ അഭിഭാഷക ദിവ്യാ ഉണ്ണിക്കൃഷ്ണനാണ് ഓണ്‍ലൈന്‍ വിവാഹത്തിനുള്ള രേഖകള്‍ തയാറാക്കിയത്. ന്യൂസീലന്‍ഡിലെ യാത്രാവിലക്ക് അവസാനിചാല്‍ ഉടന്‍ തന്നെ വൈശാഖ് നാട്ടിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ആചാരപ്രകാരം വിവാഹം നടത്തുകയും സല്‍ക്കാരവും ഉണ്ടാകും.