ഇട്ടുമൂടാന്‍ പണ്ടമോ ബാങ്ക് ബാലന്‍സോ ഇല്ലാതെ ആരണങ്ങള്‍ വാടകയ്‌ക്കെടുത്ത് മകളെ വിവാഹം കഴിപ്പിച്ച ഒരു കല്യാണക്കഥ
ഒരു പെണ്ണിനെ കെട്ടിച്ചുവിടുമ്പോള്‍ എല്ലാ മാതാപിതാക്കളും കേള്‍ക്കുന്ന സ്ഥിരം കേള്‍വിയാണ് ‘നിങ്ങളെന്ത് കൊടുക്കും’, ‘നിങ്ങളുടെ കയ്യില്‍ എന്താണോ ഉള്ളത് അത് നല്‍കിയാല്‍ മതി’, എന്നെല്ലാം. ഇതെല്ലാം കേട്ട് ചെക്കന്റെ വീട്ടുകര്‍ ചിലപ്പോള്‍ പറയും ‘അയ്യോ കടം വാങ്ങിയിട്ടൊന്നും ചെയ്യണ്ട’, ‘ഒന്നും വേണ്ട പെണ്ണിനെ മാത്രം മാതി’ എന്നും. എന്നാല്‍ വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം പെണ്ണിന്റെ വീട്ടില്‍ നിന്ന് അഥവാ എന്തെങ്കിലും കൊടുത്തിട്ടുണ്ടെങ്കില്‍ അതെല്ലാം പണയം വെക്കാനും വില്‍ക്കാനും നടക്കുന്ന ഒരു കൂട്ടരെ കാണാം, ഒന്നും കൊടുത്തില്ലേല്‍ അന്ന് മുതല്‍ ആ പെണ്ണിനെ വീട്ടിലിട്ട് പീഡിപ്പിക്കുന്ന വീട്ടുകാരും സമൂഹത്തില്‍ ഏറെയുണ്ട്. പക്ഷേ ഇങ്ങനെയൊന്നും ചെയ്യാത്ത നല്ല മനുഷ്യരും സമൂഹത്തില്‍ ഉണ്ട്‌ട്ടോ. കല്യാണത്തിന് ആഭരണങ്ങള്‍ ഇട്ട് പെണ്‍കുട്ടി ഇറങ്ങിയില്ലേല്‍ സമൂഹത്തിന്റെ കുത്തുവാക്കുകള്‍ അതു മറ്റൊരു വശത്തുമുണ്ടാകും.
കഴിഞ്ഞ ദിവസം ഏറെ നൊമ്പരമായ ഒരു വാര്‍ത്തയായിരുന്നു വിപിന്റെ മരണം. പെങ്ങളെ കെട്ടിച്ചയക്കാന്‍ കയ്യില്‍ പണം ഇല്ലാതെ വന്നപ്പോള്‍ ബാങ്കുകളായ ബാങ്കുകളെല്ലാം കേറിയിറങ്ങി പ്രതീക്ഷകളെല്ലാം അസ്തമിച്ചപ്പോള്‍ ഒരു മുഴം കയറില്‍ തൂങ്ങി എല്ലാം അവസാവനിപ്പികുകയായിരുന്നു വിപിന്‍. ഇതെല്ലാം നമ്മള്‍ കണ്ടിട്ടും ഒന്നും പഠിക്കുന്നില്ലാ എന്നാതാണ് സത്യം. അടുത്ത കല്യാണ കച്ചവടം ഏതെങ്കിലും വീടിന്റെ വരാന്തയില്‍ ഇരുന്ന് ഊട്ടിയുറപ്പിക്കുന്നുണ്ടായകും മലയാളികള്‍.
ഇപ്പോഴിതാ പൊന്നില്‍ മുങ്ങി നില്‍ക്കാതെ, പണച്ചാക്കുകളോ, ആഘോഷങ്ങളോ ഇല്ലാതെ ഒരു ലളിതമായ വിവാഹത്തിന്റെ കഥയാണ് വനിതാ ഓണ്‍ലൈന്‍ പങ്കുവെക്കുന്നത്. മുംബൈ സ്വദേശിയായ ജയലക്ഷ്മി ജയകുമാര്‍ അവരുടെ മകളെ കല്യാണം കഴിപ്പിച്ചത് വാടകയ്‌ക്കെടുത്ത പൊന്നിട്ടാണ്. നവംബര്‍ 10നായിരുന്നു ജയലക്ഷ്മിയുടെ മകളുടെ കല്യാണം നടന്നത്. ”മകള്‍ അണിഞ്ഞത് റോള്‍ഡ് ഗോള്‍ഡ് ആയിരുന്നു. എന്റെ മകള്‍ വിനയയും അവളുടെ കൂട്ടുകാരനായ ഭരത്തിന്റേയും വിവാഹം വളരെ ലളിതമായാണ് നടത്തിയത്. റോള്‍ഡ് ഗോള്‍ഡായ ആഭരണങ്ങള്‍ എല്ലാം വാടകയ്ക്കായിരുന്നു എടുത്തത്. ലെഹങ്കയും ഇത്തരത്തില്‍ കിട്ടുമെന്ന് വളരെ വൈകിയാണ് അറിഞ്ഞത്. അല്ലെങ്കില്‍ ഒറ്റ ദിവസമിട്ട് അലമാരയില്‍ പൂട്ടിവെക്കുന്ന വിവാഹ വസ്ത്രവും വാടകയ്ക്ക് എടുത്താനേ. പുതിയത് വാങ്ങാന്‍ കാശില്ലാഞ്ഞിട്ടല്ല, ചെയ്ത കാര്യങ്ങള്‍ തുറന്നു പറയാന്‍ യാതൊരു മടിയും എനിക്കില്ല. ജയലക്ഷ്മി പറയുന്നു.
”ഞാനും കുടുംബവും മുംബൈയില്‍ സെറ്റില്‍ഡാണ്. ഭര്‍ത്താവ് ജയകുമാര്‍ ബാങ്കില്‍ നിന്നും റിട്ടയര്‍ ആയി. ഞാന്‍ ഇന്‍ഷ്വറന്‍സ് കമ്പനിയിലാണ്. എനിക്ക് സ്ത്രീധനം നല്‍കി നടത്തുന്ന കല്യാണങ്ങളോട് എതിര്‍പ്പാണ്, വെറുപ്പാണ്. സമൂഹത്തില്‍ ഒരുപാട് പണ്‍കുട്ടികള്‍ അതുകൊണ്ട് കണ്ണീരൊഴുക്കുകയും ജീവന്‍ ഇല്ലാതാവുകയും ചെയ്തത് കണ്ടതുകൊണ്ടാണ് എനിക്ക് അതിനോട് വെറുപ്പ്. മകളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപതയാക്കുക, യാതൊരു കണക്കു പറിച്ചിലും ഇടവരുത്താതെ നല്ല രീതിയില്‍ വിവാഹം കഴിപ്പിച്ചയക്കുക. ഇതായിരുന്നു ഞങ്ങളുടേയും മനസ്സില്‍ ഉണ്ടായിരുന്നത്. ഭാഗ്യം എന്ന് തന്നെ പറയാം മകള്‍ കണ്ടെത്തിയ പയ്യന്‍ ഞങ്ങളുടെ വേവ് ലെംഗ്ത്തില്‍ ഉള്ള ആളായിരുന്നു. ഒരു തരിപൊന്നോ, പണമോ പോലും ഡിമാന്റായി വിവാഹ ചര്‍ച്ചകളില്‍ പറഞ്ഞെത്തിയില്ല. രണ്ടു കുടുംബങ്ങളും ഒരേ മനസ്സോടെ എടുത്ത തീരുമാനത്തിലായിരുന്നു വിവാഹ ഒരുക്കങ്ങള്‍ മുന്നോട്ടു പോയത്.
മുംബൈയിലെ മുലുന്ദ് ഭക്തസംഘം ശ്രീകൃഷ്ണ ക്ഷേത്രത്തിലായിരുന്നു വിവാഹം. വിവാഹത്തിനുള്ള റോള്‍ഡ് ഗോള്‍ഡ് രണ്ട് സെറ്റായാണ് എടുത്തത്. ഒന്ന് അമ്പലത്തില് വെച്ച് നടന്ന കെട്ടിന് ഇടാനും മറ്റൊന്ന് റിസപ്ക്ഷനും ആയിരുന്നു. റോള്‍ഡ് ഗോള്‍ഡിന് മൂന്നു ദിവസത്തെ വാടക 8500 ആയിരുന്നു. ഒന്ന് ആലോചിച്ച് നോക്കൂ, ശരിക്കും കല്യാണത്തിന് സ്വര്‍ണാഭരണങ്ങള്‍ എടുക്കാന്‍ ലക്ഷങ്ങളാണ് ചിലവാക്കുന്നത്. ഒന്നു കൂടി പറയുന്നു, സ്വര്‍ണം വാങ്ങാന്‍ പണമില്ലാഞ്ഞിട്ടല്ല, സ്വര്‍ണം പവന്‍ കണക്കിന് വാങ്ങി ലോക്കറില്‍ വെക്കാന്‍ താല്‍പര്യം ഇല്ലാഞ്ഞിട്ടാണ്. സ്വര്‍ണെ ശരിക്കും പണം കളയുമെന്നാല്ലാതെ ഒറു ഉപകാരവും ഇല്ല, ആ പണമുണ്ടെങ്കില്‍ മറ്റെന്തെല്ലാം കാര്യങ്ങള്‍ ചെയ്യാം. ജയലക്ഷ്മി വ്യക്തമാക്കി.
സ്വര്‍ണം വാങ്ങാന്‍ ചെന്നപ്പോഴായിരുന്നു ലെഹങ്കയും വാടകയ്ക്ക് കിട്ടുമെന്ന അറിഞ്ഞത്. എന്നാല്‍ ലെഹങ്ക മുന്‍പേ വാങ്ങിയിരുന്നു. 65000രൂപ വിലമതിയ്ക്കുന്ന ലെഹങ്കയ്ക്ക് 18000 രൂപയാണ് വാടക വരുന്നത്. 20000രൂപയ്ക്ക് മുകളിലുള്ള ലെഹങ്കയ്ക്ക് 5000 രൂപയുമാണ്. സ്വര്‍ണം വാടകയ്ക്ക് ലഭിക്കുന്നത് സാധാരാണക്കാരായ കുടുംബത്തിന് സൗകര്യപ്രദലും ആശ്വാസവുമാണ്. മകള്‍ വിനയ ഞങ്ങളുടെപോലെ ചിന്തിക്കുന്നു എന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമാണ്. അനിയത്തി വിഭയ്ക്ക് നാളെയൊരു വിവാഹം ഉണ്ടായാല്‍ ഇങ്ങനെതന്നെയാണ് ഞങ്ങള്‍ ചെയ്യുകയുള്ളൂ. കാരണം അവര്‍ക്ക് കൊടുക്കാനുള്ളത് വിദ്യാഭ്യാസമാണ്. അത് ഞങ്ങള്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട്. പിന്നെ ഇതൊരു മഹാസംഭവം ആയി കാണേണ്ട കാര്യമൊന്നുമില്ല. കച്ചവട കല്യാണങ്ങളുടെ കാലത്ത് ദുരഭിമാനം വെടിഞ്ഞ് മക്കളെ കല്യാണം കഴിപ്പിച്ചയക്കാന്‍ തയ്യാറായാല്‍ പെണ്‍കുട്ടികളുടേയും അവരുടെ ആങ്ങളമാരുടേയും ആത്മഹത്യ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരില്ലെന്നും ജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.