അറ്റുപോയ കുഞ്ഞിക്കാലുകൾ കവറിലാക്കി അവനേയും എടുത്ത് അഞ്ജാതനായ ഒരാൾ ഹോസ്പിറ്റലിലേക്ക് ഓടി ; സാലിഹ് തുന്നിച്ചേർത്ത കാലുകളിൽ പിച്ചവെച്ചു തുടങ്ങി
പയ്യന്നൂര്‍ റെയില്‍വേ ട്രാക്കില്‍ ഇരു കാലുകളും അറ്റ് കിടന്ന് നിലവിളിച്ചു കരഞ്ഞു രണ്ടര വയസ്സുകാരന്‍ സാലിഹ്. ഉടലില്‍ നിന്നും രക്തം വാര്‍ന്ന് പോകുകയും അറ്റ് പോയ കാലും ആ കുഞ്ഞിന് താങ്ങാന്‍ കഴിയുന്ന വേദന ആയിരുന്നില്ല സമ്മാനിച്ചത്. സാലിഹിനൊപ്പം ഉണ്ടായിരുന്ന ഉമ്മ പിലാത്തറ സ്വദേശിനി പീരക്കാംതടത്തില്‍ സഹീദ എന്ന ഇരുപത്തൊമ്പതുകാരി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. 2018 ഏപ്രില്‍ 29 ന് പയ്യന്നൂര്‍ റെയില്‍വേ ട്രാക്കില്‍ ഇമ്മയും മകനും ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.ഒരാള്‍ നിലവിളിക്കുന്ന സാലിഹിനെയും മറ്റൊരാള്‍ അറ്റ് കിടക്കുന്ന കുഞ്ഞിക്കാലുകളും വെവ്വേറെ എടുത്ത് പ്ലാസ്റ്റിക്ക് കവറിലാക്കി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഉടന്‍ തന്നെ പയ്യന്നൂര്‍ പൊലീസിന്റെ സഹായത്തോടെ സിഐ എംപി ആസാദിന്റെ നേതൃത്വത്തില്‍ അറ്റ കാലുകള്‍ പ്ലാസ്റ്റിക്ക് ബോക്‌സില്‍ ഐസിട്ട് മംഗളൂരു എ ജെ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.
മംഗളൂരു എം ജെ ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ പ്രതീക്ഷയുടെ നേരിയ കണിക പോലും ഇല്ലായിരുന്നു. അവന്റെ ഓടിക്കളിച്ചിരുന്ന കുഞ്ഞിക്കാലുകള്‍ അവനിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് ആരും വിശ്വസിച്ചില്ല. അവന്‍ ഇനി ജീവിതത്തില്‍ പിച്ച വെച്ച് നടക്കാന്‍ കഴിയില്ല നിസ്സംഗത ആയിരുന്നു എല്ലാവരുടെ മുഖത്തും നിഴലിച്ചിരുന്നത്. പക്ഷേ, വിധി മറ്റൊന്നായിരുന്നു.ശ്രമകരമായ അവസാന ശസ്ത്രക്രിയയും കഴിഞ്ഞ് ഡോക്ടര്‍മ്മാര്‍ പുറത്ത് വന്ന് പറഞ്ഞത് ” ഓപ്പറേഷന്‍ ഈസ് സക്‌സസ്, സാലിഹിന് ഇനിയും നടക്കാനാകും” എന്നാണ്.
ആ കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്ക് വേണ്ട സാമ്പത്തിക സഹായം പൊലീസ് തന്നെ അന്ന് മുന്‍കൂട്ടി ചെയ്തു. സാലിഹിന്റെ ശരീരത്തില്‍ നിന്ന് ഒരു ലിറ്ററിലധികം രക്തം വാര്‍ന്ന് പോയിരുന്നു. എങ്കിലും അവന്റെ ബോധം മറഞ്ഞിരുന്നില്ല. തിരിച്ചറിയാതിരുന്ന കുഞ്ഞിനെ സമ്മതത്തോടെയാണ് അന്ന് ശസ്ത്രക്രിയ നടത്തിയത്. ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ…ഒടുവില്‍ വിജയം സാലിഹിനൊപ്പം തന്നെ നിലകൊണ്ടു. വൈദ്യശാസ്ത്രം അവനെ ജീവിതത്തിലേക്ക് തിരികെ ഉയര്‍ത്തി.നീലേശ്വരം തൈക്കടപ്പുറത്തെ സമീറിന്റെ ഭാര്യയും മകനുമാണ് ഇവര്‍ എന്ന് പിന്നീട് തിരിച്ചറിഞ്ഞു.
പിന്നീട് ആറ് മാസക്കാലം അതീവ ജാഗ്രതയോടെ സാലിഹിനെ അണുബാധ ഏല്‍ക്കാതെ സംരക്ഷിച്ചു. കൊച്ചു കുട്ടിയായതിനാല്‍ തന്നെ ഞെരമ്പുകളുടെ പുനര്‍ നിര്‍മ്മിതിയും വളര്‍ച്ചയും വേഗത്തില്‍ നടന്നു. തൊലികള്‍ വെച്ച് പിടിപ്പച്ചതുള്‍പ്പെടെ നാല് ശസ്ത്രക്രിയകളാണ് നടന്നത്. പതിയെ പതിയെ പരസഹായമില്ലാതെ കൊച്ചു കാലടികള്‍ അവന്‍ വെച്ചു തുടങ്ങി. എം ജെ ഹോസ്പിറ്റലിലെ മൈക്രോ വാസ്‌കുലാര്‍ സര്‍ജന്‍ ഡോ. ദിനേശ് കദമിന്റെ നേതൃത്വത്തിലാണ് സങ്കീര്‍ണ്ണമായ ശസത്രക്രിയ അന്ന് നടത്തിയത്.