ലിവർ സിറോസിസ്സും കൂടെ ഹൃദയാഘാതവും, ആശുപത്രിയിൽ പലതവണ ചോര ശർദിച്ചു ; ഒടുവിൽ പ്രേക്ഷകരുടെ സഹായത്തോടെ പുതുജീവൻ കിട്ടിയ സാന്ത്വനത്തിലെ പിള്ള ചേട്ടൻ ഇപ്പോൾ
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടന്മാരിൽ ഒരാളാണ് കൈലാസ് നാഥ്. നിരവധി സീരിയലുകളിലും, സിനിമകളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്. ഏത് കഥാപാത്രത്തെ ലഭിച്ചു കഴിഞ്ഞാലും അതിനെ ഭംഗിയായി കൈകാര്യം ചെയ്യുവാൻ കൈലാസ് നാഥ് പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. പ്രേം നസീറിനെ വിശ്വൽ മീഡിയയ്ക്ക് വേണ്ടി ആദ്യമായി അഭിമുഖം ചെയ്ത വ്യക്തി കൂടെയാണ് കൈലാസ്. ഇടക്കാലത്ത് ആരോഗ്യപരമായ ബുദ്ധിമുട്ടുകളെത്തുടർന്ന് അദ്ദേഹം ഏറെ പ്രയാസപ്പെട്ടിരുന്നു. ഒരു വർഷം മുൻപാണ് ‘നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ്സ്’ എന്ന രോഗം ബാധിച്ച് കൈലാസ് നാഥ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ജീവിതത്തിലേയ്ക്കുള്ള രണ്ടാം തിരിച്ചു വരവാണിതെന്ന് പിന്നീട് കൈലാസ് തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അഭിനയ ജീവിതത്തെക്കുറിച്ചും തൻ്റെ ആരോഗ്യ അവസ്ഥയെക്കുറിച്ചെല്ലാം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.
ഭാര്യയ്ക്കും, അമ്മയ്ക്കും, മകൾക്കും, മരുമകനും, കൊച്ചു മകനുമൊപ്പം ചെങ്ങനൂരിലാണ് അദ്ദേഹം താമസിക്കുന്നത്. അഭിനയ ജീവിതത്തിൽ നിന്നും താൽക്കാലികമായി ഇടവേളയെടുത്ത അദ്ദേഹം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയാണ്. അമ്മ ഗൗരി അന്തർജ്ജനം ഭാര്യ അജിത, കൈലാസ് മകൾ ധന്യ കൈലാസ്, മരുമകൻ ശ്രീകാന്ത്, കൊച്ചു മകൻ നിരഞ്ജൻ എന്നിവരടങ്ങുന്നതാണ് കൈലാസ് നാഥ് – ൻ്റെ കുടുംബം. കലയെ ജീവന് തുല്ല്യം സ്നേഹിച്ച കൈലാസിൻ്റെ കുടുംബത്തിൽ എല്ലാവരും കലാകാരൻമാരാണ്.
ഭാര്യ അജിത കവയിത്രിയാണ്. ഏക മകൾ ധന്യ കൈലാസ് അഭിനേത്രിയാണ്. നിരവധി പരസ്യങ്ങളിലും സീരിയലുകളിലും മകളും അഭിനയിച്ചിട്ടുണ്ട്. പാട്ടും, വീണയും ഡാൻസും,വയലിനും എല്ലാമായി മൊത്തത്തിൽ ഒരു കലാ കുടുംബം. അമ്മ ഗൗരി അന്തർജ്ജനത്തിനൊപ്പമാണ് കൈലാസ് വീട്ടിൽ കൂടുതൽ സമയവും ചിലവഴിക്കുന്നത്. കൈലാസിൻ്റെ അച്ഛൻ ഡോക്ടറായിരുന്നു. മരുമകൻ ശ്രീകാന്ത് ഐ ടി പ്ലസ് പൂജാരിയാണ്. ഐടി മേഖലയിൽ ജോലി ചെയ്യുന്നതോടൊപ്പം കുടുംബ ക്ഷേത്രത്തിൽ പൂജാരി കൂടെയാണ് അദ്ദേഹം.
ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് കൈലാസ് നാഥ് ഇടവേളയെടുത്തപ്പോൾ അദ്ദേഹം എവിടെപോയി എന്ന് എല്ലാവരും തിരക്കിയിരുന്നു. എന്നാൽ പിന്നീടാണ് അസുഖത്തെത്തുടർന്ന് ആരോഗ്യ സ്ഥിതി വഷളായ സാഹചര്യത്തിൽ അദ്ദേഹം ആശുപത്രിയിലാണെന്ന വാർത്ത എല്ലാവരും അറിയുന്നത്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ തനിയ്ക്ക് വേണ്ടി പ്രാർഥിച്ചതുകൊണ്ടാണ് അസുഖം ഭേദമായി തിരിച്ചു വരാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
45 വർഷത്തിലധികമായി സിനിമ – സീരിയൽ രംഗത്തെ നിറ സാനിധ്യമാണ് കൈലാസ് നാഥ്. മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യയിലെ തന്നെ സൂപ്പർ താരങ്ങളോടെപ്പം അഭിനിയിച്ച കൈലാസിന്‍റെ ജീവിതം അൽപ്പം പ്രതിസന്ധി നിറഞ്ഞതായിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘സാന്ത്വനം’ എന്ന സീരിയലിൽ അഭിനയിക്കവേയാണ് അദ്ദേഹം അസുഖ ബാധിതനാകുന്നത്. കരൾ മാറ്റിവെക്കണമെന്ന അവസ്ഥയിലായിരുന്നു.
ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് വെന്റിലേറ്ററിൻ്റെ സഹായത്തോട് കൂടെ ജീവൻ നിലനിർത്തിയ അദ്ദേഹം ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ടായിരുന്നു. കലയെ ബിസിനസായി കണ്ട ഒരു പറ്റം ആളുകൾക്ക് മുൻപിൽ കലയെ ജീവനായി കണ്ട വ്യക്തിയാണ് കൈലാസ് നാഥ്. അതേസമയം അർഹിക്കുന്ന അംഗീകാരം തനിയ്ക്ക് ഈ മേഖലയിൽ നിന്നും ലഭിച്ചില്ലെന്നും, ഒന്നും വേണ്ട അംഗീകാരങ്ങളോ പ്രശസ്തിയോ അല്ല, കലാകാരനായി മാത്രം അംഗീകരിച്ചാൽ മതിയെന്നാണ് വേദനയോടെ കൈലാസ് നാഥ് പറഞ്ഞത്.