റിപ്പബ്ലിക് ദിന ചടങ്ങിൽ പ്രധാനമന്ത്രിയുടെ അതിഥിയായി ക്ഷണം; 30 വർഷമായി ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന രാജേന്ദ്രന് ഇതു തന്നെ ലോട്ടറി

തിരുവനന്തപുരം: സമ്മാനമില്ലാതെ തന്നെ ലോട്ടറി അടിച്ചിരിക്കുകയാണ് ആറ്റിങ്ങലിലെ ലോട്ടറി കച്ചവടക്കാരനായ രാജേന്ദ്രന്. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചിരിക്കുകയാണ് ആലംകോട് തൊപ്പിച്ചന്ത ഇടയിക്കോട് കോളനി ആർ.ബി.ഭവനിൽ കെ.ജെ.രാജേന്ദ്രൻ.

കേരളത്തിൽ നിന്നും രാജേന്ദ്രനുൾപ്പെടെ മൂന്ന് വഴിയോരക്കച്ചവടക്കാരെയാണ് റിപ്പബ്ലിക് ദിന ചടങ്ങുകളിലേക്ക്‌ ക്ഷണിച്ചിട്ടുള്ളത്. രാജേന്ദ്രനൊപ്പം ഭാര്യ ബേബിക്കും ക്ഷണമുണ്ട്.
വഴിയോരക്കച്ചവടക്കാർക്ക് നഗരസഭയിലെ ദേശീയ നഗര ഉപജീവന മിഷൻ (നാഷണൽ അർബൻ ലൈവ്‌ലി ഹുഡ് മിഷൻ) പദ്ധതിപ്രകാരം നൽകിവരുന്ന പി.എം.സ്വാനിധി വായ്പ മൂന്നുഘട്ടവും എടുത്തയാളാണ് രാജേന്ദ്രൻ.

ലോട്ടറിക്കച്ചവടത്തിനായി പി.എം.സ്വാനിധി പ്രകാരം മണനാക്ക് ഐ.ഒ.ബി.യിൽ നിന്നും ആദ്യം രാജേന്ദ്രൻ 10,000 രൂപ വായ്പയെടുത്തു.

ഇത് അടച്ചുതീർത്തപ്പോൾ 20,000 രൂപയുടെ വായ്പ നൽകി. അതും അടച്ചുകഴിഞ്ഞപ്പോൾ 50,000 രൂപ വായ്പ ലഭിച്ചു. പദ്ധതിപ്രകാരം മൂന്ന് ഘട്ടം വായ്പയെടുക്കുകയും മുടക്കമില്ലാതെ തിരിച്ചടവ് നടത്തുകയും ചെയ്യുന്നവരിൽ നിന്നാണ് രാജേന്ദ്രനെ റിപ്പബ്ലിക് ദിന പരിപാടികളിലേക്ക്‌ ക്ഷണിച്ചത്.

ഡൽഹിയിലേക്ക്‌ ക്ഷണം ലഭിച്ച വിവരം ആറ്റിങ്ങൽ നഗരസഭാധികൃതരാണ് രാജേന്ദ്രനെ അറിയിച്ചത്.

30 വർഷമായി ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്നയാളാണ് രാജേന്ദ്രൻ. 24-ന് രാവിലെ രാജേന്ദ്രനും ഭാര്യയ്ക്കും തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്ക്‌ പോകാനുള്ള സംവിധാനങ്ങളാണ് കേന്ദ്രം നടത്തിയിട്ടുള്ളതെന്ന് നഗരസഭാധ്യക്ഷ എസ്.കുമാരി പറഞ്ഞു.

കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും കർണാടകയിലുമെല്ലാം ചില ആവശ്യങ്ങൾക്ക് പോയിട്ടുള്ള രാജേന്ദ്രൻ ആദ്യമായാണ് ഡൽഹിയിലേക്ക്‌ പോകുന്നത്. വിമാനത്തിൽ കയറുന്നതും ആദ്യമായാണ്. താര, ബീര എന്നിവരാണ് രാജേന്ദ്രന്റെ മക്കൾ.

Articles You May Like

x