ചാണകം ഗോപിയെ വെളുപ്പിക്കാൻ വന്നതാണോടാ? ; ഒടുവിൽ കണ്ണീരോടെ സുരേഷ് ഗോപിയിൽ നിന്നും താൻ അനുഭവിച്ച സ്വന്തം അനുഭവം പങ്കുവെച്ച് നടൻ ടിനി ടോം
നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത സുരേഷ്‌ഗോപിയെ ടിനി ടോം പൊന്നാട അണിയിച്ച് സ്വീകരിച്ചിരുന്നു. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ടിനി ടോം പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് താഴെ സുരേഷ്‌ഗോപിക്ക് നേരെ വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്.’അമ്മയിൽ ചാണകം വീണു’, ‘ചാണകം അകത്തുകേറി’ എന്നിങ്ങനെയൊക്കെയായിരുന്നു കമന്റുകൾ.സുരേഷ് ഗോപിയെ വിമര്‍ശിക്കുന്നവര്‍ക്ക് ലൈവ് വീഡിയോയിലൂടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ടിനി ടോം.
ചാണകം ഗോപിയെ വെളുപ്പിക്കാൻ ആണെങ്കിൽ അതൊന്നും നടക്കില്ല മോനേ’, ‘നീ ചാണകത്തിൽ ചവിട്ടിയോ’ എന്നൊക്കെയുള്ള കമന്റുകൾ കാണുന്നത് കൊണ്ടാണ് ഈ ലൈവ് വീഡിയോ ഇടുന്നതെന്നാണ് ടിനി ടോം പറയുന്നത്.താന്‍ പങ്കുവെയ്ക്കുന്ന സുരേഷ്‌ഗോപിക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍ തന്റെ രാഷ്ട്രീയ നിലപാടുകളെപ്പറ്റി പലര്‍ക്കും സംശയം ഉണ്ടെന്നും ആരെയും വെളുപ്പിക്കാന്‍ വേണ്ടിയല്ല ഈ പോസ്റ്റ് ഇടുന്നതെന്നും അദ്ദേഹം പറയുന്നു.”ഈ ലോകത്ത് ആരും വെളുപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ വെളുത്തിട്ടുമില്ല. നന്മ ചെയ്യുന്നവന് ഒപ്പം നിൽക്കുകയെന്നതാണ് എന്റെ രാഷ്ട്രീയം. അതിനി ഏത് രാഷ്ട്രീയ പാർട്ടിയാണെങ്കിലും പ്രവർത്തകനാണെങ്കിലും അവർ നന്മ ചെയ്യുകയാണെങ്കിൽ അതിനൊപ്പം നിൽക്കണമെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്”.-ടിനി ടോം പറയുന്നു.
സുരേഷ്‌ഗോപിയുടെ കൈയ്യില്‍ നിന്ന് കൈനീട്ടമല്ലാതെ ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഒരു സിനിമയില്‍ പോലും അദ്ദേഹം അവസരം തന്നിട്ടില്ല.ഒരു കലാകാരനെന്ന നിലയിൽ ഇനിയും ചില കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ അതൊരു പാപമാണെന്ന് കരുതുന്നതു കൊണ്ടാണ് ഇപ്പോൾ ഇത് തുറന്നു പറയുന്നത്.ഒരിക്കല്‍ ടിനി ടോം ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ശൂശ്രൂഷയ്ക്ക് പോയപ്പോള്‍ അവിടെ ഗാനശുശ്രൂഷ ചെയ്യുന്ന രാജേഷ് ടിനി ടോമിനോട് പറഞ്ഞത് ഒരു സിനിമാതാരം തൊട്ടടുത്ത് വാടകയ്ക്ക് താമസിക്കുന്നുണ്ടെന്ന് അവരെ ഒന്നുപോയി ടിനി ടോം കാണണം എന്നുമാണ്.സ്ഫടികം ജോർജും കുടുംബവുമായിരുന്നു അത്. ടിനി ടോം അവരുടെ വീട്ടിൽ ചെന്നപ്പോൾ വളരെ ക്ഷീണിതനായ സ്ഫടികം ജോര്‍ജിനെയാണ് കണ്ടത്. അദ്ദേഹത്തിന്റെ ഭാര്യ അഞ്ച് കീമോ കഴിഞ്ഞിരിക്കുകയാണ്. കിഡ്നി മാറ്റിവയ്ക്കലാണ് അവരുടെ പ്രധാന ആവശ്യം. അതിന് ലക്ഷങ്ങൾ ആവശ്യമായി വരും.ടിനി ടോം കുറച്ച് പേരോട് സ്ഫടികം ജോര്‍ജിന് വേണ്ടി സഹായം ചോദിച്ചു.കൂട്ടത്തില്‍ സിനിമാ മേഖലയില്‍ മുന്‍നിരയിലുള്ള ഒന്നുരണ്ട് പേരോടും അദ്ദേഹത്തിന്റെ അവസ്ഥ പറഞ്ഞെങ്കിലും അവര്‍ കൈമലര്‍ത്തി. തനിക്ക് നാളെ അദ്ദേഹത്തിന്റെ അവസ്ഥ വന്നാല്‍ ഒറ്റപ്പെടാന്‍ സാധ്യതയുണഅടെന്ന തോന്നല്‍ ടിനി ടോമിന്റെ ഉള്ളിലുണ്ടായി. അതും മനസ്സില്‍ ചിന്തിച്ച് നടന്നപ്പോഴാണ് അദ്ദേഹം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ച് സുരേഷ്‌ഗോപിയെ കാണുന്നത്.അന്ന് സുരേഷ്‌ഗോപിയുമായി വലിയ അടുപ്പമൊന്നും ടിനി ടോമിന് ഉണ്ടായിരുന്നില്ല.അദ്ദേഹം തിരുവനന്തപുരത്തേക്ക് പോകാൻ വേണ്ടി നിൽക്കുകയായിരുന്നു.എയർപോർട്ട് ലോബിയിൽ ചെന്ന് അദ്ദേഹത്തോട് കാര്യം സൂചിപ്പിക്കുന്നതിനിടയിൽ ഫ്ലൈറ്റിനു സമയമായി. “ഫ്ലൈറ്റ് ലാൻഡ് ചെയ്താൽ നീ എന്റെ അടുത്തേക്ക് വരണം. നിന്റെ നമ്പർ എനിക്ക് എനിക്ക് തരണം” ഇത്രയും പറഞ്ഞിട്ട് അദ്ദേഹം ഫ്ളൈറ്റിലേക്ക് പോയി. എല്ലാവരെയും പോലെ അദ്ദേഹവും തന്നെ ഒഴിവാക്കാൻ പറഞ്ഞതാണെന്നാണ് ടിനി ടോം അപ്പോള്‍ കരുതിയിരുന്നത്.
< ''അദ്ദേഹമന്ന് രാഷ്ട്രീയത്തിൽ സജീവമായ കാലമായിരുന്നില്ല. തിരുവനന്തപുരത്തെത്തി എന്റെ നമ്പർ വാങ്ങിയ അദ്ദേഹം പിന്നീട് ജോർജ് ഏട്ടന്റെ കാര്യം ഏറ്റെടുത്തു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന സംഭവമാണിത്.അന്ന് കിഡ്നി ട്രാൻസ്പ്ലാന്റേഷന്റെ സകല നൂലാമാലകളും തരണം ചെയ്ത്, അതിനുവേണ്ടി എല്ലാ ക്രമീകരണങ്ങളും ഏറ്റെടുത്തു സുരേഷ് ഏട്ടൻ നടത്തിയതുകൊണ്ട് മാത്രമാണ് ജോർജ് ഏട്ടൻ ഇന്നും ജീവനോടെ ഇരിക്കുന്നത്.അന്നുമുതൽ ഞാൻ സുരേഷേട്ടനെ മാറിനിന്നു ഞാൻ വീക്ഷിക്കുകയായിരുന്നു. ഇതുപോലെയുള്ള ഒരുപാട് കാര്യങ്ങൾ അദ്ദേഹം സമൂഹത്തിനു വേണ്ടി ചെയ്യുന്നുണ്ട്.സ്വന്തം വരുമാനത്തിൽ നിന്നാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നതും. കാസർകോട് ഭാഗത്ത് ഒരുപാട് പേർക്ക് വീടുകൾ വച്ച് കൊടുത്തിട്ടുണ്ട്. അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെയോ അദ്ദേഹത്തിന്റെ മതത്തെയോ വച്ച് ഒരിക്കലും അദ്ദേഹത്തെ അളക്കരുത്. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരു നല്ല മനുഷ്യനാണ് സുരേഷേട്ടൻ.മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ അദ്ദേഹത്തെ ഒരിക്കലും ഒഴിവാക്കരുത്. ചെയ്യുന്ന പ്രവർത്തനമാണ് ഓരോരുത്തരെയും വ്യത്യസ്തമാക്കുന്നത് എന്ന കാര്യവും നാം ഓർമ്മിക്കണം. ഇനി അദ്ദേഹത്തെ സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ പോലും വെറുക്കാതിരിക്കാൻ ശ്രമിക്കാം. ഉപകാരം ചെയ്തില്ലെകിലും ഉപദ്രവിക്കാതിരിക്കണമെന്നാണ് എല്ലാവരോടുമല്ല, എന്നാൽ ചിലരോട് എനിക്ക് പറയാനുള്ളത്''- ടിനി ടോം പറയുന്നു.